'ആ രക്തസാക്ഷികള്‍ക്കു മരണമില്ല. അവര്‍ മതേതര മനസ്സുകളില്‍ എക്കാലവും ജീവിക്കും': മലബാര്‍ സമരനായകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കെ ടി ജലീല്‍ എംഎല്‍എ

മതഭ്രാന്തിന്റെ കാര്‍മേഘം നീങ്ങി ആകാശത്തിന് നീലനിറം കൈവരുമ്പോള്‍ സൂര്യതേജസ്സോടെ അവര്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ചക്രവാളത്തില്‍ ഉദിച്ചുയരുക തന്നെചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Update: 2021-08-23 14:33 GMT

കോഴിക്കോട്: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പ്രത്യേകിച്ച് മലബാറിന്റെ ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട സമരനായകരായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍ ഉള്‍പ്പെടെയുള്ള മലബാര്‍ സമരനായകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കെ ടി ജലീല്‍ എംഎല്‍എ.

രാജ്യത്തിനു വേണ്ടി വീരത്യാഗം വരിച്ച 387 രക്തസാക്ഷികളെ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച്(ഐസിഎച്ച്ആര്‍) തയ്യാറാക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് ഇവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കെ ടി ജലീല്‍ എംഎല്‍എ മുന്നോട്ട് വന്നത്.

മാപ്പെഴുതിക്കൊടുത്ത് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് തടിതപ്പിയവരുടെ പിന്‍മുറക്കാര്‍ നല്‍കുന്ന രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിക്കും ആലി മുസ്ല്യാര്‍ക്കും 1921 ല്‍ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ ധീരരായ പോരാളികള്‍ക്കും വേണ്ടേവേണ്ടന്നാണ് 'ആ രക്തസാക്ഷികള്‍ക്കു മരണമില്ല. അവര്‍ മതേതര മനസ്സുകളില്‍ എക്കാലവും ജീവിക്കുമെന്ന' തലക്കെട്ടില്‍ ഫേസ് ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയത്.

ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും എം.പി നാരായണമേനോനും വൈദ്യരത്‌നം പി.എസ് വാര്യറും കെ. മാധവന്‍ നായരും കമ്പളത്ത് ഗോവിന്ദന്‍ നായരും എ.കെ. ഗോപാലനും ഇ.എം.എസും ഹൃദയത്തോട് ചേര്‍ത്തുപിടിച്ച മാപ്പിള പോരാളികളെ ആര്‍.എസ്.എസ് അവരുടെ ചരിത്രതാളുകളില്‍ നിന്ന് വെട്ടിമാറ്റിയിട്ടുണ്ടെങ്കില്‍ അതിലൂടെ ചെറുതാകുന്നത് ICHR എന്ന ചരിത്ര ബോധമില്ലാത്ത സംഘ പരിവാര്‍ ശാഖയാണ്.

ഈ ലോകം നിലനില്‍ക്കുവോളം ധീരന്മാരായ 1921 ലെ സമരസഖാക്കള്‍ ജനമനസ്സുകളില്‍ ജീവിക്കുകതന്നെ ചെയ്യും. സ്വാതന്ത്ര്യത്തിന് ശേഷം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇടതുപക്ഷ ചരിത്ര കാരന്‍മാരുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് 1921 ലെ മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇനിയൊരു രണ്ടു പതിറ്റാണ്ടുകൂടി മറ്റൊരു കീറമുറം കൊണ്ട് അതേ സമരനായകര്‍ മറച്ചു വെക്കപ്പെട്ടേക്കാം. മതഭ്രാന്തിന്റെ കാര്‍മേഘം നീങ്ങി ആകാശത്തിന് നീലനിറം കൈവരുമ്പോള്‍ സൂര്യതേജസ്സോടെ അവര്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ചക്രവാളത്തില്‍ ഉദിച്ചുയരുക തന്നെചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ആ രക്തസാക്ഷികള്‍ക്കു മരണമില്ല. അവര്‍ മതേതര മനസ്സുകളില്‍ എക്കാലവും ജീവിക്കും

മാപ്പെഴുതിക്കൊടുത്ത് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് തടിതപ്പിയവരുടെ പിന്‍മുറക്കാര്‍ നല്‍കുന്ന രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിക്കും ആലി മുസ്ല്യാര്‍ക്കും 1921 ല്‍ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ ധീരരായ പോരാളികള്‍ക്കും വേണ്ടേവേണ്ട. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും എം.പി നാരായണമേനോനും വൈദ്യരത്‌നം പി.എസ് വാര്യറും കെ. മാധവന്‍ നായരും കമ്പളത്ത് ഗോവിന്ദന്‍ നായരും എ.കെ. ഗോപാലനും ഇ.എം.എസും ഹൃദയത്തോട് ചേര്‍ത്തുപിടിച്ച മാപ്പിള പോരാളികളെ ആര്‍.എസ്.എസ് അവരുടെ ചരിത്രതാളുകളില്‍ നിന്ന് വെട്ടിമാറ്റിയിട്ടുണ്ടെങ്കില്‍ അതിലൂടെ ചെറുതാകുന്നത് ICHR എന്ന ചരിത്ര ബോധമില്ലാത്ത സംഘ പരിവാര്‍ ശാഖയാണ്. ഈ ലോകം നിലനില്‍ക്കുവോളം ധീരന്മാരായ 1921 ലെ സമരസഖാക്കള്‍ ജനമനസ്സുകളില്‍ ജീവിക്കുകതന്നെ ചെയ്യും. സ്വാതന്ത്ര്യത്തിന് ശേഷം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇടതുപക്ഷ ചരിത്ര കാരന്‍മാരുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് 1921 ലെ മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇനിയൊരു രണ്ടു പതിറ്റാണ്ടുകൂടി മറ്റൊരു കീറമുറം കൊണ്ട് അതേ സമരനായകര്‍ മറച്ചു വെക്കപ്പെട്ടേക്കാം. മതഭ്രാന്തിന്റെ കാര്‍മേഘം നീങ്ങി ആകാശത്തിന് നീലനിറം കൈവരുമ്പോള്‍ സൂര്യതേജസ്സോടെ അവര്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ചക്രവാളത്തില്‍ ഉദിച്ചുയരുക തന്നെചെയ്യും. നമുക്ക് കാത്തിരിക്കാം.

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം കൊടുമ്പിരികൊണ്ട കോട്ടക്കല്‍ ദേശത്ത് സ്ഥിതി ചെയ്തിരുന്ന കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഒരു ഓട് പോലും കലാപത്തില്‍ പൊട്ടിയതായി ചരിത്രത്തിലെവിടെയും കാണാന്‍ കഴിയില്ല. തുവ്വൂരിലെ കിണറ്റില്‍ കണ്ട 32 മൃതദേഹങ്ങളുടെ കൂട്ടത്തില്‍ നാല് മുസ്ലിങ്ങളും ഉണ്ടായിരുന്നു. ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവരെ വകവരുത്തിയപ്പോള്‍ മതത്തിന്റെ പേരില്‍ ആരെയും സമരക്കാര്‍ സംരക്ഷിച്ചില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് അനുകൂലികളായ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കലാപകാരികള്‍ വിവേചന രഹിതമായാണ് നേരിട്ടത്. മുസ്ലിമായ ചേക്കുട്ടിപ്പോലീസിനോട് സമരക്കാര്‍ ചെയ്ത ക്രൂരത മറ്റൊരു സമുദായക്കാരനോടും അവര്‍ കാണിച്ചിട്ടില്ല. സാമ്രാജ്യത്വ ശക്തികള്‍ക്ക് ചാരപ്പണി എടുത്ത ചിലര്‍ ക്ഷേത്രങ്ങളില്‍ കയറി ഒളിച്ചപ്പോള്‍ അവരെ നേരിടാന്‍ രണ്ടോ മൂന്നോ ക്ഷേത്രങ്ങള്‍ സമരക്കാര്‍ അക്രമിച്ചത് പര്‍വ്വതീകരിച്ച് കാണിക്കുന്നവര്‍, അതേ കലാപകാരികള്‍ ബ്രിട്ടീഷ് അനുകൂലിയായ കൊണ്ടോട്ടി തങ്ങള്‍ ഒളിച്ചുപാര്‍ത്ത പ്രസിദ്ധമായ കൊണ്ടോട്ടി പള്ളിക്കു നേരെയും വെടി ഉതിര്‍ത്തിട്ടുണ്ട് എന്ന കാര്യം ബോധപൂര്‍വ്വം വിട്ടുകളയുകയാണ്.

1921 ലെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് താഴേ പറയുന്ന പുസ്തകങ്ങള്‍ വായിക്കാവുന്നതാണ്.

(1) ''Against Lord and State' by Dr KN Panicker

(2) ''ഖിലാഫത്ത് സ്മരണകള്‍' by ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്

(3) 'വൈദ്യരത്‌നം പി.എസ്. വാര്യര്‍'' by സി.എ വാരിയര്‍ (4) 'സ്മൃതിപര്‍വ്വം (ആത്മകഥ)' by പി.കെ. വാരിയര്‍

(5) 'മലബാര്‍ കലാപം' by കെ. മാധവന്‍ നായര്‍

(6) 'മലബാര്‍ സമരം; എം.പി നാരായണമേനോനും സഹപ്രവര്‍ത്തകരും' by ഡോ: എം.പി.എസ് മേനോന്‍

(7) 'ആഹ്വാനവും താക്കീതും' by ഇ.എം.എസ്‌

Tags:    

Similar News