ട്രംപിന് രണ്ടു വര്‍ഷത്തെ വിലക്കുമായി ഫേസ്ബുക്ക്

നിയമങ്ങള്‍ ലംഘിക്കുന്ന ലോകനേതാക്കളോട് സ്വീകരിക്കുന്ന നടപടിയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് വിലക്കെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ക്യാപിറ്റോള്‍ ആക്രമണ സംഭവത്തെ തുടര്‍ന്നാണ് ഫേസ്ബുക്ക് ട്രംപിനെ ആദ്യം വിലക്കിയത്.

Update: 2021-06-05 00:49 GMT

വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് രണ്ട് വര്‍ഷത്തെ വിലക്കുമായി ഫേസ്ബുക്ക്. ക്യാപിറ്റോള്‍ ആക്രമണത്തിനു പിന്നാലെ ഏര്‍പ്പെടുത്തിയ വിലക്ക് 2023 ജനുവരി ഏഴ് വരെ തുടരുമെന്നും ഫേസ്ബുക്ക് അറിയിച്ചു. നിയമങ്ങള്‍ ലംഘിക്കുന്ന ലോകനേതാക്കളോട് സ്വീകരിക്കുന്ന നടപടിയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് വിലക്കെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ക്യാപിറ്റോള്‍ ആക്രമണ സംഭവത്തെ തുടര്‍ന്നാണ് ഫേസ്ബുക്ക് ട്രംപിനെ ആദ്യം വിലക്കിയത്.

ഇനി 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് മാത്രമേ ട്രംപിന് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയൂ. ക്യാപിറ്റോള്‍ ആക്രമണത്തിനു പിന്നാലെ ട്വിറ്റര്‍, യൂട്യൂബ് എന്നീ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.സോഷ്യല്‍മീഡിയ കമ്പനികള്‍ നിരോധനമേര്‍പ്പെടുത്തിയതോടെ ട്രംപ് സ്വന്തമായി ബ്ലോഗ് തുടങ്ങിയെങ്കിലും അതും പൂട്ടിക്കെട്ടി.

ട്രംപിന്റെ സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് നയിച്ച നിയമലംഘനങ്ങള്‍ ഗുരുതരമാണെന്നും പുതിയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഉയര്‍ന്ന ശിക്ഷക്ക് അദ്ദേഹം അര്‍ഹനാണെന്നും ഫേസ്ബുക്കിന്റെ ഗ്ലോബല്‍ അഫയര്‍ മേധാവി നിക്ക് ക്ലെഗ് പറഞ്ഞു.

എന്നാല്‍, 2020ലെ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്ത 75 ദശലക്ഷം ആളുകളെ അപമാനിക്കുന്നതാണ് ഫേസ്ബുക്ക് നടപടിയെന്ന് ട്രംപ് തിരിച്ചടിച്ചു. നിയന്ത്രണത്തിനും നിശബ്ദമാക്കാനുമുള്ള അവരുടെ ശ്രമങ്ങള്‍ അനുവദിക്കരുത്. ആത്യന്തികമായി തങ്ങള്‍ വിജയിക്കും. ഇത്തരം അപമാനപ്പെടുത്തലിന് നമ്മുടെ രാജ്യം ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. ഫേസ്ബുക്കിന്റെ നയത്തിന് വിരുദ്ധമായി ട്രംപ് നിയമങ്ങള്‍ ലംഘിച്ചാല്‍ പൂര്‍ണമായി വിലക്കുന്ന കാര്യം പരിഗണിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു.

Tags:    

Similar News