സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കു വിദഗ്ധ സംഘങ്ങള്‍

ഉരുള്‍പൊട്ടിയ സ്ഥലങ്ങള്‍ താമസിക്കാന്‍ യോഗ്യമാണോയെന്ന് അടിയന്തര പരിശോധന നടത്തി ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണം

Update: 2019-08-21 01:07 GMT

കല്‍പ്പറ്റ: മഴക്കാലത്ത് ജീവനും സ്വത്തിനും പ്രകൃതിക്കും ഭീഷണിയായി മാറിയ ഉരുള്‍പൊട്ടലുണ്ടായ സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്താന്‍ തീരുമാനം. ഇതിനുവേണ്ടി, ദുരന്തബാധിത ജില്ലകളിലേക്കായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് വിദഗ്ധ സംഘങ്ങളെ നിയോഗിച്ചു. ഓരോ സംഘത്തിലും ഒരു ജിയോളജിസ്റ്റും മണ്ണുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥനുമുണ്ടാവും. കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്റെ സേവനവും ഉറപ്പാക്കും. ഒരാഴ്ചയ്ക്കകം പരിശോധന റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ നിന്നു മാറ്റിത്താമസിപ്പിച്ചവരുടെ പുനരധിവാസ നടപടികള്‍ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധനയെന്നാണു അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഉരുള്‍പൊട്ടിയ സ്ഥലങ്ങള്‍ താമസിക്കാന്‍ യോഗ്യമാണോയെന്ന് അടിയന്തര പരിശോധന നടത്തി ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണം. ഇതിനുവേണ്ടി സംസ്ഥാനവ്യാപകമായി 49 സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്.മാത്രമല്ല, പുനരധിവാസത്തിന് ആവശ്യമായ സാങ്കേതികവും നിയമപരവുമായ നിര്‍ദേശങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കു വിദഗ്ധ സംഘം നല്‍കുകയും വേണം.



Tags:    

Similar News