തുർക്കിയുടെ ആക്രമണം തുടരുന്നു; 440 കുർദിഷ് സായുധർ കൊല്ലപ്പെട്ടു
സിറിയൻ അതിർത്തി പട്ടണമായ റാസ് അൽ ഐനിന് പടിഞ്ഞാറ് ടെൽ അബിയാദിനെ തുർക്കി നേതൃത്വത്തിലുള്ള സൈന്യം ഉപരോധിച്ചിരിക്കുകയാണെന്ന് ഉർദൂഗൻ ഇസ്താംബൂളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
റാസ് അൽ ഐൻ: സിറിയയിലെ കുർദുകൾക്കെതിരായ തുർക്കിയുടെ ആക്രമണം തുടരുന്നു. ബുധനാഴ്ച ആരംഭിച്ച കര വ്യോമാക്രമണത്തിൽ 440 കുർദിഷ് സായുധർ കൊല്ലപ്പെട്ടതായി തുർക്കി പ്രസിഡൻറ് ഉർദുഗാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സിറിയയിലേക്കുള്ള തുർക്കിയുടെ കടന്നുകയറ്റം പടിഞ്ഞാറൻ അതിർത്തിയിലെ കൊബാനി മുതൽ കിഴക്കൻ അതിർത്തി നഗരമായ ഹസാക്ക വരെ നീളും. തുർക്കി അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ ദൂരത്തുള്ള പ്രദേശങ്ങൾ അധീനതയിലാക്കുമെന്ന് എർദോഗൻ പറഞ്ഞു. റാസ് അൽ ഐൻ പട്ടണം ഇതിനകം തന്നെ തുർക്കി നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.
സിറിയൻ അതിർത്തി പട്ടണമായ റാസ് അൽ ഐനിന് പടിഞ്ഞാറ് ടെൽ അബിയാദിനെ തുർക്കി നേതൃത്വത്തിലുള്ള സൈന്യം ഉപരോധിച്ചിരിക്കുകയാണെന്ന് ഉർദൂഗൻ ഇസ്താംബൂളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. കുർദിസ്താൻ എന്ന സ്വതന്ത്ര രാജ്യത്തിനായുള്ള ആവശ്യം ഉന്നയിക്കുന്ന സായുധ സംഘടനയാണ് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ്.
സിറിയയിൽ നടത്തിയ സൈനികാക്രമണത്തിൽ രണ്ട് തുർക്കി സൈനികരും തുർക്കി പിന്തുണയുള്ള 16 സിറിയൻ വിമതരും കൊല്ലപ്പെട്ടു. കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സിലെ (എസ്ഡിഎഫ്) 440 പോരാളികളെ തുർക്കി നേതൃത്വത്തിലുള്ള സൈന്യം കൊന്നൊടുക്കിയെന്നും ഉർദുഗാൻ കൂട്ടിച്ചേർത്തു.