20 ലക്ഷം ഇവിഎമ്മുകള്‍ കാണാതായെന്ന മാധ്യമ റിപോര്‍ട്ട് തെറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വിവിധപൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നായി ശേഖരിച്ച വിവരാവകാശ റിപ്പോര്‍ട്ടുകളെ ദുര്‍വ്യാഖ്യാനം ചെയ്താണ് ദേശീയ മാധ്യമമായ ഫ്രണ്ട് ലൈന്‍ ഇത്തരമൊരു വാര്‍ത്ത ചമച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപിച്ചു.

Update: 2019-05-10 04:52 GMT

ന്യൂഡല്‍ഹി: 20 ലക്ഷം വോട്ടിങ് മെഷീനുകള്‍ കാണാനില്ലെന്ന മാധ്യമ റിപോര്‍ട്ട് തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധപൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നായി ശേഖരിച്ച വിവരാവകാശ റിപ്പോര്‍ട്ടുകളെ ദുര്‍വ്യാഖ്യാനം ചെയ്താണ് ദേശീയ മാധ്യമമായ ഫ്രണ്ട് ലൈന്‍ ഇത്തരമൊരു വാര്‍ത്ത ചമച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഇവിഎം വിതരണം ചെയ്ത സ്ഥാപനങ്ങളുടെയും കണക്കുകളില്‍ 116 കോടി രൂപയുടെ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ഫ്രണ്ട്‌ലൈനിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വിവരാവകാശ പ്രവര്‍ത്തകനായ മനോരഞ്ജന്‍ റോയി വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളിലാണ് ഈ അന്തരം വെളിവായത്. 1989 മുതല്‍ 2015 വരെയുള്ള കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം ശേഖരിച്ചത്.ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപകരണങ്ങള്‍ വാങ്ങിയിരിക്കുന്നത്.

ഇതില്‍ ഭാരത് ഇലക്ട്രോണിക്‌സില്‍ നിന്ന് 19,69,932 ഇവിഎമ്മുകള്‍ വിതരണം ചെയ്തതായി രേഖകള്‍ പറയുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില് ഇത് 10,05,662 മാത്രമാണ്. 19,44,593 ഇവിഎം ഇലക്ട്രോണിക് കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങിയെന്ന് രേഖകള്‍ വ്യക്തമാക്കുമ്പോള്‍ 10,14,644 എണ്ണമേ വാങ്ങിയിട്ടുള്ളൂവെന്നാണ് കമ്മീഷന്റെ കണക്ക്.

ഇവിഎം വാങ്ങിയതുമായി ബന്ധപ്പെട്ട് ് രണ്ട് കമ്പനികള്‍ക്കുമായി ആകെ 652.66 കോടി രൂപയാണ് ലഭിച്ചതെന്നാണ് കണക്ക്. എന്നാല്‍ കമ്മിഷന്റെ കണക്ക് പ്രകാരം ചെലവായത് 536 കോടിയാണ് ചിലവായത്. 116 കോടി രൂപയുടെ ക്രമക്കേടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതും തിരിച്ചുവാങ്ങിയതുമായുള്ള കണക്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയ്യില്‍ കണക്കുകള്‍ ഇല്ല. കേടായ യന്ത്രങ്ങളുടെയും കാലാവധി കഴിഞ്ഞതിനും ഇതുതന്നെയാണ് അവസ്ഥ. സംഭവത്തില്‍ ബോംബെ ഹൈക്കോടതിയില്‍ മനോരഞ്ജന്‍ റോയ് കേസ് ഫയല്‍ ചെയ്തു.

Tags: