പകപോക്കലുമായി കേന്ദ്രസര്‍ക്കാര്‍; ഹര്‍ഷ് മന്ദറിന്റെ വസതിയിലും ഓഫിസിലും ശിശുഭവനിലും ഇഡി റെയ്ഡ്

ബെര്‍ലിനിലെ റോബര്‍ട്ട് ബോഷ് അക്കാദമി വാഗ്ദാനം ചെയ്യുന്ന ഒമ്പത് മാസത്തെ ഫെലോഷിപ്പിനായി മന്ദറും ഭാര്യയും ജര്‍മ്മനിയിലേക്ക് പോയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് റെയ്ഡ് നടന്നതെന്ന് ദ ക്വിന്റ് റിപോര്‍ട്ട് ചെയ്യുന്നു.

Update: 2021-09-16 09:24 GMT

ന്യൂഡല്‍ഹി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമായ ഹര്‍ഷ് മന്ദറിന്റെ ഓഫീസിലും വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച റെയ്ഡ് നടത്തി.

ബെര്‍ലിനിലെ റോബര്‍ട്ട് ബോഷ് അക്കാദമി വാഗ്ദാനം ചെയ്യുന്ന ഒമ്പത് മാസത്തെ ഫെലോഷിപ്പിനായി മന്ദറും ഭാര്യയും ജര്‍മ്മനിയിലേക്ക് പോയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് റെയ്ഡ് നടന്നതെന്ന് ദ ക്വിന്റ് റിപോര്‍ട്ട് ചെയ്യുന്നു.

വസന്ത് കുഞ്ചിലെ അദ്ദേഹത്തിന്റെ വീട്ടിലും ഇക്വിറ്റി സ്റ്റഡീസ് സെന്ററിലും ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. കുട്ടികള്‍ക്കായി മെഹ്‌റൗലിയില്‍ അദ്ദേഹം നടത്തുന്ന ശിശുഭവനിലും റെയ്ഡ് നടന്നു. ഇഡി ഉദ്യോഗസ്ഥര്‍ അവിടെ എത്തിയപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ ദേശീയ ഉപദേശക സമിതി അംഗത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമം (പിഎംഎല്‍എ) പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് ശേഷം ഇഡി റെയ്ഡ് നടത്തിയതായി ദി ട്രിബ്യൂണ്‍ പത്രം പറയുന്നു.

വര്‍ഗീയ കലാപങ്ങളെ ചെറുക്കാന്‍ കര്‍വാനെ മുഹബ്ബത്ത് എന്ന പേരില്‍ 2017ല്‍ ഒരു സിവില്‍ സൊസൈറ്റി സംരംഭത്തിന് അദ്ദേഹം തുടക്കംകുറിച്ചിരുന്നു. റെയ്ഡിനെ ശക്തമായി അപലപിക്കുന്നുവെന്ന് കര്‍വാനെ മുഹബ്ബത്ത് പ്രവര്‍ത്തകയായ ശബ്‌നം ഹാഷ്മി പറഞ്ഞു.

Tags:    

Similar News