അതി സമ്പന്നരെ പാലൂട്ടി മോദി സര്‍ക്കാര്‍; ഇന്ത്യയുടെ 77.4 ശതമാനം സമ്പത്തും കൈയ്യടക്കി കുത്തകകള്‍

വായ്പാ കുടിശ്ശിക വന്‍ തോതില്‍ വെട്ടിക്കുറച്ചും നികുതി ഇളവുകള്‍ നല്‍കിയും എഴുതി തള്ളിയും കൊള്ള നടത്തിയവരെ രാജ്യം വിടാന്‍ സഹായിച്ചും മോദി സര്‍ക്കാര്‍ കുത്തക കമ്പനികളെ സഹായിക്കുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടേയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നത്.

Update: 2019-01-22 02:17 GMT

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ രാജ്യത്ത് പച്ചപിടിക്കുന്നത് കുത്തകകളും അതിസമ്പന്നരും മാത്രമാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ജനസംഘ്യയുടെ 10 ശതമാനത്തില്‍ താഴെ വരുന്ന സമ്പന്നരാണ് രാജ്യത്തിന്റെ 77.4 ശതമാനം സമ്പത്തും കൈയ്യടക്കി വച്ചിരുന്നത്. രാജ്യത്തെ 50 ശതമാനം ആളുകളുടെ കൈവശമുള്ളതിന് തുല്യമായത്ര സമ്പത്ത് ഒമ്പത് കോടീശ്വരന്മാരുടെ കൈയില്‍മാത്രമുണ്ടെന്നും പഠനം പറയുന്നു. രാജ്യത്തെ സാമ്പത്തിക അസമത്വത്തിന്റെ തോത് വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ചൊവ്വാഴ്ച തുടങ്ങുന്ന ലോക സാമ്പത്തിക ഫോറം വാര്‍ഷിക ഉച്ചകോടിക്കുമുന്നോടിയായി അന്താരാഷ്ട്ര സംഘടനയായ ഓക്‌സ്ഫാം പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിലെ അതിസമ്പന്നരുടെ സമ്പത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 39 ശതമാനം വര്‍ധനയാണെന്നും കഴിഞ്ഞവര്‍ഷം രാജ്യത്തെ കോടീശ്വരന്മാര്‍ ദിവസവും ശരാശരി സമ്പാദിച്ചത് 2,200 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായത് പുതിയ 18 കോടീശ്വരന്മാരാണ്. ഇതോടെ പട്ടികയില്‍ ആകെ 119 പേരായി. ഇവരുടെ ആകെ സമ്പത്ത് ഏകദേശം 28 ലക്ഷം കോടി രൂപയാണ്. 2017ല്‍ ഇത് 23.16 ലക്ഷം കോടി രൂപയായിരുന്നു.

വായ്പാ കുടിശ്ശിക വന്‍ തോതില്‍ വെട്ടിക്കുറച്ചും നികുതി ഇളവുകള്‍ നല്‍കിയും എഴുതി തള്ളിയും കൊള്ള നടത്തിയവരെ രാജ്യം വിടാന്‍ സഹായിച്ചും മോദി സര്‍ക്കാര്‍ കുത്തക കമ്പനികളെ സഹായിക്കുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടേയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നത്.





Tags:    

Similar News