ഡ്രൈവര്‍ക്ക് കൊവിഡ്: പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 17 പേരാണുള്ളത്.

Update: 2020-06-17 10:23 GMT

തിരുവനന്തപുരം: ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. രണ്ടു ദിവസത്തേയ്ക്കാണ് അടച്ചിട്ടത്. ഡിപ്പോ അണുവിമുക്തമാക്കിയ ശേഷം തുറന്നാല്‍ മതിയെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിന്റെ തുടര്‍ന്നാണ് നടപടി.

നേരത്തെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 17 പേരാണുള്ളത്. ഇവര്‍ നിരീക്ഷണത്തില്‍ പോകണമെന്നാണ് നിര്‍ദേശം. രണ്ടാംനിര സമ്പര്‍ക്ക പട്ടികയിലും ജീവനക്കാര്‍ ഉള്‍പ്പടെ നിരവധി പേരുള്‍പ്പെട്ടിട്ടുണ്ട്. ഡ്രൈവര്‍ ഭക്ഷണം കഴിച്ച ഹോട്ടലുകള്‍ കണ്ടെത്തി അണുവിമുക്തമാക്കണമെന്ന് ജീവനക്കാര്‍ പരാതിപെട്ടിരുന്നു.ഡിപ്പോയിലെ ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഗതാഗതമന്ത്രി നിര്‍ദേശിച്ചു. ഇതിനു പിന്നാലെയാണ് ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത്. ഡിപ്പോയും ഡിപ്പോയിലെ എല്ലാ ബസുകളും അണുവിമുക്തമാക്കും. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

ബസുകള്‍ അണുവിമുക്തമാക്കിയശേഷം മാസ്‌കും സാനിറ്റൈസറും നല്‍കണമെന്നാവശ്യപ്പെട്ട് പാപ്പനംകോട് ഡിപ്പോയിലെ ജീവനക്കാര്‍ ജോലിക്ക് കയറാതെ പ്രതിഷേധിച്ചിരുന്നു. രാവിലെ മുതല്‍ ഡിപ്പോയില്‍ നിന്നുള്ള ഒരു സര്‍വീസും ആരംഭിച്ചിരുന്നില്ല. ജീവനക്കാരില്‍ പലരും ഡ്യൂട്ടിക്കായി ഡിപ്പോയില്‍ എത്തിയതുമില്ല. ഇതേ തുടര്‍ന്ന് മലയിന്‍കീഴ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വലിയ തോതിലുള്ള യാത്രാ തടസങ്ങളാണ് അനുഭവപ്പെടുത്. ഇന്നലെയാണ് തൃശൂര്‍ സ്വദേശിയായ പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.






Tags: