ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരായ നീക്കം: പ്രതിരോധവുമായി എല്‍ഡിഎഫ്; കസ്റ്റംസ് ഓഫിസുകളിലേക്ക് ഇന്ന് മാര്‍ച്ച്

Update: 2021-03-06 02:40 GMT

തിരുവനന്തപുരം: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും അഞ്ചു മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴിയുണ്ടെന്ന കസ്റ്റംസ് നീക്കത്തെ പ്രതിരോധിക്കാനുറച്ച് എല്‍ഡിഎഫ്. സംസ്ഥാനത്തെ കസ്റ്റംസിന്റെ മേഖലാ ഓഫിസുകളിലേക്ക് ഇന്ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെയും മന്ത്രിസഭാംഗങ്ങളെയും ലക്ഷ്യമിട്ടിരിക്കുകയാണെന്ന് ആരോപിച്ചാണ് തിരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫിന്റെ പ്രതിരോധനീക്കം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫിസുകളിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്.

    കസ്റ്റംസിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടല്‍ നയമാണിതെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു. തുടര്‍ഭരണ സാധ്യതകള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിടുകയാണെന്നാണ് എല്‍ഡിഎഫിന്റെ പ്രചാരണം. മാസങ്ങള്‍ക്കു മുമ്പുണ്ടായ സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐഎ, ഇഡി, എക്‌സൈസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെല്ലാം അന്വേഷിച്ചിട്ടും മുഖ്യമന്ത്രിക്കെതിരേ തെളിവില്ലാതിരിക്കുകയും അന്വേഷണം തന്നെ മന്ദഗതിയിലാവുകയും ചെയ്തിരുന്നു. ഇതിനിടെ, തദ്ദേശ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ എല്‍ഡിഎഫിനു മികച്ച നേട്ടം കൊയ്യാനായി. എന്നാല്‍, സംസ്ഥാന ചരിത്രത്തിലാദ്യമായി തുടര്‍ഭരണത്തിനു പിണറായി സര്‍ക്കാരിനു സാധ്യതയുണ്ടെന്ന സര്‍വേ റിപോര്‍ട്ടുകള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് എക്‌സൈസ് വകുപ്പ് മുഖ്യമന്ത്രിയെ നേരിട്ട് ഡോളര്‍ കടത്തിലേക്ക് ബന്ധിപ്പിക്കുന്നത്. ഇതോടെ, കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടല്‍ നയത്തിന്റെ ഭാഗമാണെന്നു മറുപ്രചാരണം നടത്താനാണ് എല്‍ഡിഎഫ് തുടക്കമിടുന്നത്.

dollar smuggling: LDF with defense; March to Customs Offices today





Tags:    

Similar News