മമത ബാനർജിയുമായി ചർച്ചക്ക് തയ്യാറെന്ന് ഡോക്ടർമാർ

മമത ബാനർജി വിളിച്ച് ചേർത്ത യോഗത്തിൽ ഡോക്ടർമാർ പങ്കെടുക്കാത്തതിനെത്തുടർന്ന് മമത ഉന്നതതല യോഗം വിളിച്ച് ചേർത്ത് സമരം ചെയ്യുന്ന ഡോക്ടർമാർക്ക് സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.

Update: 2019-06-16 02:40 GMT

കൊൽക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍. സെക്രട്ടേറിയറ്റില്‍ ചര്‍ച്ച നടത്തണമെന്ന മമതയുടെ നിര്‍ദേശം സമരക്കാര്‍ നിരസിച്ചിരുന്നു. അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്താനാണ് മുഖ്യമന്ത്രി സമരക്കാരെ ക്ഷണിച്ചത്. ചർച്ചയുടെ സ്ഥലം സംബന്ധിച്ച അഭിപ്രായം ഇന്ന് ചേരുന്ന ജനറൽ ബോഡി യോഗത്തിന് ശേഷം അറിയിക്കും. പ്രശ്നം പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും ഡോക്ടർമാർ പറ‌ഞ്ഞു

മമത ബാനർജി വിളിച്ച് ചേർത്ത യോഗത്തിൽ ഡോക്ടർമാർ പങ്കെടുക്കാത്തതിനെത്തുടർന്ന് മമത ഉന്നതതല യോഗം വിളിച്ച് ചേർത്ത് സമരം ചെയ്യുന്ന ഡോക്ടർമാർക്ക് സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഡോക്ടർമാരുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിരുന്നെന്നും അത് ഡോക്ടർമാർ കേൾക്കാൻ തയ്യാറായില്ലെന്നുമാണ് മമത ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

ജൂനിയര്‍ ഡോക്ടറെ ഒരു സംഘമാളുകള്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. ഡോക്ടര്‍മാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്നു വ്യക്തമാക്കിയ മമത തിരികെ ജോലിയില്‍ കയറാനും അഭ്യര്‍ഥിച്ചിരുന്നു. സമരം നടത്തിയവർക്കെതിരെ ഒരു തരത്തിലുമുള്ള നടപടിയുണ്ടാകില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രശ്‌നം ഉടൻ പരിഹരിച്ചില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് എയിംസിലെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. സമരത്തെ പിന്തുണച്ച് തിങ്കളാഴ്ച ദേശീയ പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആഹ്വാനം ചെയ്തിട്ടുണ്ട്

Tags:    

Similar News