ഗവര്‍ണർ ബിജെപിയുടെ രാഷ്ട്രീയ ഏജന്റായി പ്രവര്‍ത്തിക്കുന്നു; രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി

ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക, വഴങ്ങുന്നില്ലെങ്കില്‍ കൊന്നുതീര്‍ക്കുക; ഇതാണ് ഫാസിസത്തിന്റെ രീതി. ഭരണമായാലും ഭരണഘടനയായാലും 'സംഘ'ത്തിന്റെ വഴിയില്‍ ചലിക്കണം. ഇതാണ് മോദി ഭരണം രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

Update: 2022-08-23 03:12 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി. ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കളഞ്ഞതായി ദേശാഭിമാനി മുഖപ്രസംഗം കുറ്റപ്പെടുത്തി. ഉന്നതമായ ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്മകള്‍ ആവര്‍ത്തിച്ചുചെയ്യുകയാണ് കേരള ഗവര്‍ണര്‍. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും അധഃപതനത്തിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിയിരിക്കുന്നുവെന്നും മുഖപ്രസംഗം പറയുന്നു.

നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചാന്‍സലര്‍ പദവിയിലിരിക്കുന്ന ഗവര്‍ണര്‍, തനിക്ക് തൊട്ടുതാഴെ സര്‍വകലാശാലയുടെ ഭരണത്തലവനായി പ്രവര്‍ത്തിക്കുന്ന വൈസ് ചാന്‍സലറെയാണ് 'ക്രിമിനല്‍' എന്നു വിളിച്ചത്. എത്ര പണ്ഡിതനായാലും മതനിരപക്ഷ, ജനാധിപത്യ പക്ഷത്താണെങ്കില്‍ സംഘപരിവാറിന്റെ ശത്രുപ്പട്ടികയിലാകും.

ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക, വഴങ്ങുന്നില്ലെങ്കില്‍ കൊന്നുതീര്‍ക്കുക; ഇതാണ് ഫാസിസത്തിന്റെ രീതി. ഭരണമായാലും ഭരണഘടനയായാലും 'സംഘ'ത്തിന്റെ വഴിയില്‍ ചലിക്കണം. ഇതാണ് മോദി ഭരണം രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പല നടപടിയും തുടക്കം മുതല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തു നിന്നുണ്ടായി.

എന്നാല്‍ ഭരണഘടനാ പദവിയുടെ അന്തഃസന്ത ഉള്‍ക്കൊണ്ട് സമവായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ബിജെപിയുടെ രാഷ്ട്രീയ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിന് മടിയില്ല. ഡിസിസി ജനറല്‍ സെക്രട്ടറിയെ കണ്ണൂരില്‍ വൈസ് ചാന്‍സലറായി വച്ച കോണ്‍ഗ്രസാണ് ഇപ്പോള്‍ അക്കാദമിക് മികവിനെക്കുറിച്ച് പറയുന്നത്. ചാന്‍സലര്‍ പദവിയുടെ നിയമസാധുതയ്ക്കപ്പുറം രാഷ്ട്രീയ ചട്ടുകമായി ഗവര്‍ണര്‍ മാറിയത് ഉന്നതവിദ്യാഭ്യാസത്തിന് തീരാക്കളങ്കമായിയെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു. 

Tags:    

Similar News