'മാരോ മാരോ...മുല്ലാ കോ മാരോ'... ഡല്‍ഹിയിലേത് ഭീതിപ്പെടുത്തുന്ന കാഴ്ച്ചകളെന്ന് മാധ്യമപ്രവര്‍ത്തകര്‍
'അവര്‍ മാധ്യമ പ്രവര്‍ത്തകരേയും പരിശോധിച്ചു, മതം ചോദിക്കുകയും, വീഡിയോകള്‍ക്കായി മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുകയും ചെയ്തു'. ടെലഗ്രാഫ് റിപോര്‍ട്ടര്‍ പറഞ്ഞു.
മതംചോദിച്ചുള്ള ആസൂത്രിത ആക്രമണങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടതെന്ന് ടെലഗ്രാഫ് റിപോര്‍ട്ടര്‍ ഇമ്രാന്‍ അഹമ്മദ് സിദ്ദീഖ് പറഞ്ഞു. 'പ്രക്ഷോഭ മേഖലയില്‍ ഏതാനും മണിക്കൂറുകള്‍ ചിലവഴിച്ചതിന് ശേഷമാണ് മടങ്ങിയത്. ഭയപ്പെടുത്തുന്ന കാഴ്ച്ചകളാണ് ആദ്യം കണ്ടത്, 'മാരോ, മാരോ.. മുല്ല കോ മരോ' എന്ന മുദ്രാവാക്യം ബൈക്കുകളില്‍ യുവാക്കള്‍ അലറിവിളിക്കുന്നു. ബജന്‍പുര,ജാഫ്രാബാദ്,മൗജ്പൂര്‍,ഗോഗുല്‍പൂരി തുടങ്ങിയ കേന്ദ്രങ്ങളില്‍ തോക്ക്, കത്തി അടക്കം മാരകായുധങ്ങള്‍ കരുതിയാണ് അക്രമി സംഘങ്ങള്‍ സംഘടിച്ചിട്ടുള്ളത്. എന്നാല്‍ അക്രമം തടയാന്‍ തയ്യാറാവാത്ത പോലിസ് പലയിടങ്ങളിലും അക്രമകള്‍ക്കൊപ്പം ചേരുന്ന കാഴ്ച്ചയും കാണാമായിരുന്നു.
'ഞാന്‍ ബാരിക്കേഡില്‍ നിന്ന് 300 മീറ്റര്‍ അകലെയായി നില്‍ക്കുമ്പോള്‍, ഒരു വാന്‍ ഡ്രൈവറെയും കൂടെയുണ്ടായിരുന്ന രണ്ട് പേരെയും അക്രമികള്‍ തടഞ്ഞുവെച്ചു. മതം ചോദിച്ചറിഞ്ഞ് ക്രൂരമായി മര്‍ദിച്ചു. അക്രമികള്‍ അവരുടെ മൊബൈല്‍ ഫോണുകളും വാലറ്റുകളും തട്ടിയെടുത്തു. അവര്‍ മാധ്യമ പ്രവര്‍ത്തകരേയും പരിശോധിച്ചു, മതം ചോദിക്കുകയും, വീഡിയോകള്‍ക്കായി മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുകയും ചെയ്തു. ഒരു പോലിസുകാരനും പ്രദേശത്ത് ഉണ്ടായിരുന്നില്ല. ട്രാഫിക് പോലിസുകാരെ പോലും ഇവിടെ നിന്ന് മാറ്റിയിരുന്നു. കടകള്‍ അടയ്ക്കാന്‍ കച്ചവടക്കാരോടെ ആക്രോശിച്ചു. പെട്രോള്‍ ബോംബുകളുപയോഗിച്ച് വീടുകളും കടകളും വാഹനങ്ങളും തിരഞ്ഞുപിടിച്ച് കത്തിക്കുന്നുണ്ടായിരുന്നു'. ടെലഗ്രാഫ് റിപോര്‍ട്ടര്‍ പറഞ്ഞു.
അതേസമയം, ഇന്നലെ നടന്ന സംഘര്‍ഷത്തിനിടെ 24 ന്യൂസ് റിപ്പോര്‍ട്ടര്‍ അക്ഷയ്ക്ക് നേരെ ആക്രമണമുണ്ടായി. എന്‍ഡിടിവിയുടെ രണ്ട് റിപ്പോര്‍ട്ടര്‍മാരെ അക്രമികള്‍ ക്രൂരമായി തല്ലിച്ചതച്ചു. ജാഫ്രാബാദ്, കര്‍വാള്‍ നഗര്‍, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര്‍ എന്നീ പ്രദേശങ്ങളില്‍ ഇപ്പോഴും കലാപ അന്തരീക്ഷം തുടരുകയാണ്.