ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: 53 സീറ്റില്‍ ആം ആദ്മി മുന്നേറുന്നു, നില മെച്ചപ്പെടുത്തി ബിജെപി

70 അംഗ നിയമസഭ സീറ്റില്‍ ആദ്യ ഫലസൂചനകള്‍ പ്രകാരം എഎപി 53 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. അതേസമയം, കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി നിലമെച്ചപ്പെടുത്തി.

Update: 2020-02-11 03:15 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ സൂചനകള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലം. ആം ആദ്മി വന്‍ മുന്നേറ്റമാണ് നടത്തുന്നത്.വോട്ടെടുപ്പ് നടന്ന 70 അംഗ നിയമസഭ സീറ്റില്‍ ആദ്യ ഫലസൂചനകള്‍ പ്രകാരം എഎപി 53 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. അതേസമയം, കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി നിലമെച്ചപ്പെടുത്തി. 16 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. ഒരു സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.

ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തന്നെയാണ് മുന്നില്‍.പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുന്നിട്ട് നില്‍ക്കുകയാണ്. മോഡല്‍ ടൗണില്‍ ബിജെപിയുടെ കപില്‍ മിശ്രയാണ് മുന്നിലുള്ളത്.ചാന്ദ്‌നി ചൗക്കില്‍ കോണ്‍ഗ്രസിന്റെ അല്‍ക്ക ലാംബ പിന്നിലാണ്. ഗാന്ധിനഗറില്‍ ബിജെപിയുടെ അനില്‍ ബാജ്‌പേയിയും പിന്നിട്ടുനില്‍ക്കുകയാണ്.

രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഉച്ചയ്ക്ക് 11 മണിയോടെ ഫലമറിയാം. 21 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. പോസ്റ്റല്‍ വോട്ടുകളില്‍ ആംആദ്മിയാണ് മുന്നിട്ട് നിന്നത്. ഇപ്പോള്‍ വോട്ടിങ് മെഷീന്‍ എണ്ണാന്‍ ആരംഭിച്ചിട്ടുണ്ട്. സര്‍വ്വീസ് വോട്ടര്‍മാര്‍ക്ക് പുറമെ എണ്‍പത് കഴിഞ്ഞവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ടുകള്‍ അനുവദിച്ചിരുന്നു.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് എഎപിയും ബിജെപിയും. ഭരണം തുടരുമെന്ന് എഎപി നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍, 55 സീറ്റ് വരെ നേടി അധികാരത്തില്‍ എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞത്. 62.59 ശതമാനം പേര്‍ വോട്ടു ചെയ്തതായി തര്‍ക്കത്തിനൊടുവില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടിരുന്നു.

ശനിയാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എഎപിക്ക് അനുകൂലമായ വിധിയാണ് നല്‍കിയത്. 48 മുതല്‍ 68 വരെ സീറ്റുകള്‍ എഎപിക്കും 2 മുതല്‍ 15 വരെ സീറ്റുകള്‍ ബിജെപിക്കും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് സീറ്റൊന്നും കരുതിവെക്കുന്നില്ല. എഎപി കേന്ദ്രങ്ങള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചു. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിപ്പറഞ്ഞ ബിജെപി കനത്ത ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. എക്‌സിറ്റ് പോളിനല്ല, എക്‌സാറ്റ് (യഥാര്‍ഥ) പോളിനായി കാത്തിരിക്കാനാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞത്.

Tags:    

Similar News