ഉത്തരേന്ത്യയില്‍ പ്രളയം: മരണം 120 കവിഞ്ഞു

ബിഹാറിലെ ജില്ലാ ജയിലിൽ വെള്ളം കയറിയതിനെത്തുടർന്ന്‌ 900 ഓളം തടവുകാരെ അടുത്തുള്ള ആശുപത്രിയിലേയ്‌ക്ക്‌ മാറ്റേണ്ടുന്ന സ്ഥിതിയുണ്ടായി.

Update: 2019-10-01 01:47 GMT

ലഖ്നൗ: ഒരാഴ്‌ചയായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും ഉത്തർപ്രദേശിലും ബിഹാറിലും മരിച്ചവരുടെ എണ്ണം 120 കവിഞ്ഞു. പ്രളയ ബാധിത മേഖലകളിൽ റെഡ്‌ അലർട്ട്‌ തുടരുകയാണ്‌. മഴ ഒരു ദിവസം കൂടി തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. ബിഹാർ മുഖ്യമന്ത്രി നീതീഷ്‌ കുമാർ വ്യോമസേനയുടെ സഹായം തേടി.

ഉത്തർപ്രദേശിനും ബിഹാറിനുമിടയിൽ സർവീസ്‌ നടത്തുന്ന ഏഴ്‌ ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ആറെണ്ണം വഴിതിരിച്ചുവിടുകയും ചെയ്‌തു. ഉത്തർപ്രദേശിൽ ബിഹാറിനോടു ചേർന്നുള്ള ബലിയ,വാരാണസി, ജോൻപുർ ജില്ലകളെയാണ്‌ മഴ കൂടുതൽ ബാധിച്ചത്‌. ബിഹാർ തലസ്ഥാനമായ പട്‌ന പ്രളയത്തിൽ മുങ്ങി. 100 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം നിറഞ്ഞു.

ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയെയും കുടുംബത്തെയും പട്‌നയിലെ വീട്ടിൽ നിന്ന്‌ ദേശീയ ദുരന്ത നിവാരണ സേന രക്ഷിച്ചു. ബിഹാറിലെ ജില്ലാ ജയിലിൽ വെള്ളം കയറിയതിനെത്തുടർന്ന്‌ 900 ഓളം തടവുകാരെ അടുത്തുള്ള ആശുപത്രിയിലേയ്‌ക്ക്‌ മാറ്റേണ്ടുന്ന സ്ഥിതിയുണ്ടായി. ബിഹാർ സംസ്ഥാനത്താകെ 300 ഓളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

1994 ന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ മണ്‍സൂണ്‍ മഴ ലഭിച്ച വർഷമാണ് 2019 എന്നാണ് കേന്ദ്ര കാലവസ്ഥ വകുപ്പ് നൽകുന്ന വിവരം. ഔദ്യോഗികമായി മണ്‍സൂണ്‍ അവസാനിച്ചെങ്കിലും രാജ്യത്തിന്‍റെ പലഭാഗത്തും മഴയും, മഴക്കെടുതികളും തുടരുകയാണ്. 

Tags:    

Similar News