ചികില്‍സാ പിഴവിനെ തുടര്‍ന്ന് മരണം: മോഹനന്‍ വൈദ്യര്‍ക്കെതിരേ നരഹത്യയ്ക്കു കേസ്

പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക രോഗത്തിന് ചികില്‍സയിലായിരുന്ന കുഞ്ഞ് അശാസ്ത്രീയ ചികില്‍സാരീതി കാരണം മരണപ്പെട്ടതായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ കത്തയച്ചിരുന്നു

Update: 2019-08-30 16:26 GMT

ആലപ്പുഴ: അശാസ്ത്രീയ ചികില്‍സാരീതിമൂലം ഒന്നരവയസ്സുകാരന്‍ മരണപ്പെട്ട സംഭവത്തില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരേ നരഹത്യയ്ക്കു പോലിസ് കേസെടുത്തു. മാരാരിക്കുളം പോലിസാണ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തത്. പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക രോഗത്തിന് ചികില്‍സയിലായിരുന്ന കുഞ്ഞ് അശാസ്ത്രീയ ചികില്‍സാരീതി കാരണം മരണപ്പെട്ടതായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ കത്തയച്ചിരുന്നു. മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സംഭവം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരേ നടപടിയെടുക്കാന്‍ രംഗത്തെത്തിയിരുന്നു.

        തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌െ്രെകബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

    പൂര്‍ണമായി ചികില്‍സിച്ച് ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും അധികമാവാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്ന മരുന്ന് കുറിച്ചുകൊടുത്തതിനാല്‍ ഇടയ്ക്ക് വരുന്ന ജലദോഷം, പനി എന്നിവ ഒഴിച്ച് മറ്റു പ്രശ്‌നങ്ങളില്ലാതെ ഒരു വര്‍ഷം കഴിഞ്ഞിരുന്നു. എന്നാല്‍, പിന്നീട് മോഹനന്‍ വൈദ്യരുടെ ചികില്‍സ തേടിയതോടെ കുട്ടിയുടെ നില വഷളായതെന്നായിരുന്നു ഡോക്ടറുടെ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. കുട്ടിക്ക് പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമില്ലെന്നും ഓട്ടിസമാണെന്നും മോഹനന്‍ വൈദ്യര്‍ നിര്‍ദേശിച്ചു. ചികില്‍സ തുടങ്ങുന്നതിനു മുമ്പ് മറ്റെല്ലാം മരുന്നും നിര്‍ത്തണമെന്നും നാടന്‍ നെല്ലിക്ക നീരും പൊന്‍കാരവും മരുന്നായി ഉപയോഗിച്ചാല്‍ മതിയെന്നും മോഹനന്‍ വൈദ്യര്‍ നിര്‍ദേശിച്ചതായി കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് മരുന്നെല്ലാം നിര്‍ത്തിയതോടെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും പനിയും ചുമയും മൂര്‍ച്ഛിച്ച് കുട്ടി മരണത്തിന് കീഴടങ്ങിയെന്നുമായിരുന്നു ഡോക്ടറുടെ ആരോപണം.

Tags:    

Similar News