ഗുജറാത്തില്‍ പ്ലസ് ടു പരീക്ഷ എഴുതാനെത്തിയ ദലിത് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം
വിദ്യാര്‍ഥിയെ ജോലി ചെയ്യാന്‍ വരാന്‍ ആവശ്യപ്പെട്ട് ആളൊഴിഞ്ഞ ഫാമിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു. മുഖ്യപ്രതിയെ തിരിച്ചറിയുകയും ഇരയുടെ കുടുംബത്തിന് സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്തതായി പോലിസ് പറഞ്ഞു.
അഹമ്മദാബാദ്: ഗുജറാത്തില്‍ പ്ലസ്ടു പരീക്ഷ എഴുതാനെത്തിയ 17കാരനായ ദലിത് വിദ്യാര്‍ഥിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ രണ്ടു പേര്‍ ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. മാര്‍ച്ച് 18ന് അഹമ്മദാബാദ് നഗരത്തില്‍നിന്ന് 100 കി.മീറ്റര്‍ അകലെയുള്ള പത്താന്‍ ജില്ലയിലെ ചനസ്മയിലാണ് സംഭവം.
വിദ്യാര്‍ഥിയെ ജോലി ചെയ്യാന്‍ വരാന്‍ ആവശ്യപ്പെട്ട് ആളൊഴിഞ്ഞ ഫാമിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു. മുഖ്യപ്രതിയെ തിരിച്ചറിയുകയും ഇരയുടെ കുടുംബത്തിന് സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്തതായി പോലിസ് പറഞ്ഞു.
സ്‌കൂള്‍ കോംപൗണ്ടില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ രമേശ് പട്ടേല്‍ എന്നയാള്‍ സമീപിച്ച് ജോലിയുണ്ടെന്നും അയാളോടൊപ്പം ചെല്ലണമെന്നും ആവശ്യപ്പെടുകയായിരുന്നു. പോവാന്‍ വിസമ്മതിച്ചതോടെ അയാളും മറ്റൊരാളും ചേര്‍ന്ന് ബലമായി കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ശേഷം അവിടെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലുകയുമായിരുന്നുവെന്ന് വിദ്യാര്‍ഥി പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
നീ പഠിക്കേണ്ടെന്നും പരീക്ഷ എഴുതേണ്ടെന്നും പറഞ്ഞായിരുന്നു ക്രൂര മര്‍ദ്ദനം. പഠിക്കുകയല്ല പണിയെടുക്കുകയാണ് അവന്‍ ചെയ്യേണ്ടതെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും വിദ്യാര്‍ഥിയുടെ മാതാവ് വ്യക്തമാക്കി. വിദ്യാര്‍ഥി കുളിക്കുന്നതിനിടെ ശരീരത്തിലേറ്റ പാടുകള്‍ മാതാവിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
രമേശ് പട്ടേലിനും തിരിച്ചറിയാത്ത മറ്റൊരാള്‍ക്കുമെതിരെ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പോലിസ് പറയുന്നത്. സംഭവത്തില്‍ ദലിത് എംഎല്‍എ ജിഗ്നേഷ് മേവാനി ശക്തമായി പ്രതിഷേധിച്ചു.