THEJAS IMPACT| ദലിത് കോളനിയിലെ തകർത്ത പൈപ്പുകൾ സിപിഎം പ്രവർത്തകർ തന്നെ നന്നാക്കി

വാർത്ത ഇന്നലെ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് ചർച്ചയായതിനെ തുടർന്നാണ് മുഖം രക്ഷിക്കാനുള്ള സിപിഎം ശ്രമം. കാലങ്ങളായി സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് കിളിമാനൂർ.

Update: 2019-06-24 12:20 GMT

കിളിമാനൂർ: ദലിത് കോളനിയിലെ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സിപിഎം തകർത്തെന്ന തേജസ് വാർത്തയ്ക്ക് പിന്നാലെ തകർത്ത പൈപ്പുകൾ നന്നാക്കി പ്രദേശത്തെ സിപിഎം പ്രവർത്തകർ. തിരുവനന്തപുരം കിളിമാനൂർ പഞ്ചായത്തിലെ തോപ്പിൽ കോളനിയിലാണ് സംഭവം. വാർത്ത ഇന്നലെ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് ചർച്ചയായതിനെ തുടർന്നാണ് മുഖം രക്ഷിക്കാനുള്ള സിപിഎം ശ്രമം. കാലങ്ങളായി സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് കിളിമാനൂർ. 

സിപിഎംന് ശക്തമായ സ്വാധീനമുള്ള മേഖലയാണ് തോപ്പിൽ പ്രദേശം. എന്നാൽ കോളനിക്ക് സമീപം പ്രവർത്തിക്കുന്ന ക്വാറിയുടെ മുതലാളിയെ സംരക്ഷിക്കാനാണ് സിപിഎം തുനിഞ്ഞത്. തുടർന്ന് ദലിത് കോളനിയിലെ ജനങ്ങൾ സ്വയം സംഘടിച്ചാണ് കുടിവെള്ള സമരം നടത്തിയത്. സമരത്തെ തുടർന്ന് പട്ടികജാതി വികസന വകുപ്പ് മുടങ്ങിക്കിടന്ന കുടിവെള്ള പദ്ധതി പ്രവർത്തന സജ്ജമാക്കുകയായിരുന്നു. 

ഈ നേട്ടം സിപിഎം കേന്ദ്രങ്ങളെ വലിയ രീതിയിൽ ബുദ്ധിമുട്ടിലാഴ്ത്തിയതാണ് പ്രകോപനത്തിന് കാരണം. അതിൻറെ ഭാഗമായാണ് ജൂൺ 18ന് കിളിമാനൂര്‍ പഞ്ചായത്ത് വൈസ്‌ പ്രെസിഡന്റ് എ ദേവദാസിന്റെയും കിളിമാനൂര്‍ പഞ്ചായത്ത് 5-ാം വാര്‍ഡ് മെമ്പര്‍ രവിയുടെയും നേതൃത്വത്തിലെത്തിയ അക്രമികൾ കോളനിയിൽ വന്ന് ജനങ്ങൾക്ക് നേരെ അതിക്രമം നടത്തിയത്. ജനങ്ങൾ സമരം ചെയ്തതുകൊണ്ടല്ല സിപിഎം ഔദാര്യത്തിലാണ് കുടിവെള്ളം ലഭിച്ചതെന്നും അത് ഇല്ലാതാക്കാൻ പാർട്ടിക്കറിയാമെന്നും ഭീഷണിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു പൈപ്പ് ലൈനുകൾ തകർത്തത്.  

ഇന്ന് രാവിലെയോടെ കോളനിയിൽ എത്തിയ സിപിഎം പ്രവർത്തകർ തകർത്ത പൈപ്പുകളിൽ ചിലത് നന്നാക്കി. ചിലത് തകർത്തതാണെന്ന് മനസിലാകാതിരിക്കാൻ തുണി ഉപയോഗിച്ച് കെട്ടിവച്ചിട്ടുമുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇന്നലെ തേജസ് ന്യുസിനോട് തകർത്തത് സിപിഎം അല്ല എന്ന നിലപാടായിരുന്നു സ്വീകരിച്ചത്. 

മാർച്ച് മാസം 21 മുതലാണ് ക്വാറി വിരുദ്ധ ജനകീയ സമരപ്രവർത്തകർ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം ആരംഭിച്ചത്. ഏപ്രിൽ മാസം മൂന്നാം തീയതി നടന്ന ചർച്ചയിലാണ് പട്ടികജാതി വികസന കോർപ്പസ് ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി ഏറ്റെടുത്ത് പ്രദേശവാസികൾക്ക് കുടിവെള്ളം ലഭ്യമാക്കിയത്. സിപിഎമ്മിനെ വിഷയത്തിൽ ഇടപെടുത്താത്തതും ദലിതർ സമരം ഏറ്റെടുത്തതുമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചതെന്നാണ് സമരസമിതി പ്രവർത്തകർ പറയുന്നത്.

Tags:    

Similar News