ദലിത് കുടുംബത്തിന്റെ വീട്: വാര്‍ത്തകളെ തുടര്‍ന്ന് റവന്യൂ അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ചു

മൂന്ന് സെന്റില്‍ വീട് ലഭിക്കാന്‍ ഓഫിസുകള്‍ കയറി ഇറങ്ങുന്ന പരപ്പനങ്ങാടി കരിങ്കല്ലത്താണി തറയിലൊടി വാസുവിന്റെയും, ഭാര്യയുടേയും ദയനീയ സ്ഥിതി ഇന്നലെ തേജസ് ന്യൂസ് വാര്‍ത്തയാക്കിയിരുന്നു.

Update: 2020-06-23 11:58 GMT

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: വര്‍ഷങ്ങളായി മൂന്ന് സെന്റില്‍ വീടിന് വേണ്ടി അപേക്ഷ നല്‍കി സര്‍ക്കാര്‍ ഓഫിസുകളില്‍ കയറി ഇറങ്ങുന്ന ദലിത് കുടുംബത്തിന്റെ ദുരിതം വാര്‍ത്തയായതോടെ റവന്യൂ അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ചു. 2018 മുതല്‍ പാര്‍പ്പിട പദ്ധതിയില്‍ തനിക്ക് കുടുംബസ്വത്തായി കിട്ടിയ മൂന്ന് സെന്റില്‍ വീട് ലഭിക്കാന്‍ ഓഫിസുകള്‍ കയറി ഇറങ്ങുന്ന പരപ്പനങ്ങാടി കരിങ്കല്ലത്താണി തറയിലൊടി വാസുവിന്റെയും, ഭാര്യയുടേയും ദയനീയ സ്ഥിതി ഇന്നലെ തേജസ് ന്യൂസ് വാര്‍ത്തയാക്കിയിരുന്നു.


ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് റവന്യൂ ഉദ്യോഗസ്ഥരായ നെടുവ വില്ലേജ് ഓഫിസര്‍ രാജേഷ്, അസി.ഷൈജു എന്നിവര്‍ വാസുവിന്റെ വീട് നില്‍ക്കുന്ന (കരിങ്കല്ലത്താണി ഡിവിഷന്‍ 18) സ്ഥലത്തെത്തി സ്ഥലവും, രേഖകളും പരിശോധിച്ച് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കാമെന്ന് വാസുവിന്റെ കുടുംബത്തിന് ഉറപ്പ് നല്‍കിയത്.

നെഞ്ചഭൂമിയാണന്ന കാരണത്താല്‍ വീടിനുള്ള അപേക്ഷ നല്‍കിയിട്ടും ഇതുവരെ പാര്‍പ്പിട പദ്ധതിയില്‍ വീട് ലഭിച്ചിരുന്നില്ല. ഓലഷെഡില്‍ വാസു അടക്കമുള്ള അഞ്ചംഗ കുടുംബം അന്തിയുറങ്ങുന്ന ദയനീയ കാഴ്ച ഏവരേയും കരളലിയിപ്പിക്കും.ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ ഹമീദ് പരപ്പനങ്ങാടി, ഡിവിഷന്‍ 18 വാര്‍ട്‌സപ്പ് ഗ്രൂപ്പ് അഡ്മിന്‍ സലാം കളത്തിങ്ങലിന്റെയും നേതൃത്വത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് വാസുവിന്റെയും കുടുംബത്തിന്റെയും ദയനീയ സ്ഥിതിയും അവഗണനയും കാണിച്ച് പരാതി നല്‍കിയിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളിലും വാര്‍ത്ത നല്‍കി. സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയായതോടെ അധികൃതര്‍ ഇടപെടുകയായിരുന്നു.

നെടുവ വില്ലേജില്‍ പുതുതായി കഴിഞ്ഞ ദിവസം ചാര്‍ജെടുത്ത വില്ലേജ് ഓഫിസര്‍ വാര്‍ത്തകളെ തുടര്‍ന്ന് ഉടനടി പ്രശ്‌ന പരിഹാരത്തിന് ഇറങ്ങി തിരിക്കുകയായിരുന്നു. ഡിവിഷന്‍ കൗണ്‍സിലര്‍ സമദിനൊപ്പമാണ് വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്.

നെടുവ വില്ലേജില്‍ നിന്ന് എല്ലാ രേഖകള്‍ നല്‍കിയിട്ടുണ്ടെന്നും, ആര്‍ഡിഒക്ക് നല്‍കിയെന്ന് പറയുന്ന പരാതിയുടെ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലന്നും, ഇതിന്റെ സ്ഥിതിയെന്താണന്നും, മറ്റും പരിശോധിക്കുമെന്നും ജില്ല കലക്ടര്‍ക്ക് നല്‍കിയ പരാതിയും പരിശോധിച്ച് ഉടനെ തന്നെ നടപടി സ്വീകരിക്കുമെന്നും വില്ലേജ് ഓഫീസര്‍ തേജസ് ന്യൂസ് പ്രതിനിധിയോട് പറഞ്ഞു. 

Tags:    

Similar News