കശ്മീരില്‍ കാര്‍ യാത്രികനെ സെെന്യം കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ പിതാവിന്‍റെ നെഞ്ചില്‍ ഇരുത്തിയെന്ന് കുടുംബം
സായുധരുടെ വെടിയേറ്റല്ല പിതാവ് കൊല്ലപ്പെട്ടതെന്നും കാറില്‍ നിന്നും വലിച്ചിറക്കി വെടിവയ്ക്കുകയായിരുന്നുവെന്നും ബഷീറിന്റെ മകനും പറയുന്നു
സോപോർ: ബുധനാഴ്ച രാവിലെ നോര്‍ത് കശ്മീരിലെ സോപോറില്‍ കൊല്ലപ്പെട്ട കാര്‍ യാത്രികന്‍ ബഷീര്‍ അഹമ്മദ് ഖാനെ സിആര്‍പിഎഫ് സായുധ സേനാംഗങ്ങള്‍ കാറില്‍ നിന്ന് വലിച്ചിറക്കി വെടിവെക്കുകയായിരുന്നുവെന്ന് കുടുംബം. കൊല്ലപ്പെടുമ്പോള്‍ അറുപത്തിയഞ്ചുകാരനായ ബഷീര്‍ അഹമ്മദ് ഖാന്റെ കൂടെയുണ്ടായിരുന്ന മൂന്നുവയസ്സുകാരനായ ചെറുമകന്‍ ഹയാത് അഹമ്മദ് ഖാന്റെ നെഞ്ചില്‍ ഇരിക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു.
രാവിലെ ഏഴ് മണിയോടെ സോപോര്‍ മോഡല്‍ ടൗണില്‍ സായുധരും സുരക്ഷാസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സായുധരുടെ വെടിയേറ്റാണ് ബഷീര്‍ കൊല്ലപ്പെട്ടത് എന്നാണ് ഔദ്യോഗിക ഭാഷ്യം. സൈനികരാണ് ബഷീര്‍ അഹമ്മദിനെ കൊന്നത് എന്നും അതിന് ശേഷം മകന്‍ ഹയാതിനെ പിതാവിന്റെ ശരീരത്തില്‍ ഇരുത്തുകയുമാണ് അവര്‍ ചെയ്തതെന്നും ബഷീറിന്റെ മകള്‍ പറയുന്നതായി കശ്മീര്‍വാല റിപോര്‍ട്ട് ചെയ്യുന്നു. "ചെറിയ കുട്ടി കൂടെ ഉള്ളതുപോലും അവര്‍ പരിഗണിച്ചില്ലെന്ന് ബഷീറിന്റെ മകള്‍ പറഞ്ഞു.
സായുധരുടെ വെടിയേറ്റല്ല പിതാവ് കൊല്ലപ്പെട്ടതെന്നും കാറില്‍ നിന്നും വലിച്ചിറക്കി വെടിവയ്ക്കുകയായിരുന്നുവെന്നും ബഷീറിന്റെ മകനും പറയുന്നു. എന്നാല്‍ സോപോര്‍ എസ്എസ്പി ജവൈദ് ഇഖ്ബാല്‍ കുടുംബത്തിന്റെ വാദം തള്ളി. സിആർപിഎഫ് ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്ന് വലിച്ചിഴച്ച് വെടിവച്ചുകൊന്നുവെന്ന റിപോർട്ടുകൾ തീർത്തും തെറ്റാണെന്ന് എസ്എസ്പി ജവൈദ് ഇഖ്ബാല്‍ പറഞ്ഞു.
ബഷീറിന്റെ നെഞ്ചിലിരിക്കുന്ന ഹയാതിന്റെ ഫോട്ടോ എടുത്തതും പ്രചരിപ്പിച്ചതും ആരാണ് എന്ന് ഇനിയും വ്യക്തമല്ല. ബഷീര്‍ അഹമ്മദ് സായുധരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടതാണെന്നാണ് ദേശീയ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തത്. ചോക്ലേറ്റുകളും ബിസ്‌കറ്റും നല്‍കി സംഭവസ്ഥലത്തു നിന്നും ഹയാതിനെ മാറ്റുന്നതിന്റെ വീഡിയോയും ഇതോടൊപ്പം വലിയ പ്രാധാന്യത്തോടെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വെടിവയ്പ്പ് സമയത്ത് ജനങ്ങളിൽ നിന്ന് ഒരുതരത്തിലുള്ള പ്രതികരണവും ഉണ്ടായിരുന്നില്ലെന്ന് കശമീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലിസ് വിജയ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രാദേശത്തെ ഒരു പള്ളിയുടെ പരിസരത്ത് നിന്നാണ് സായുധർ വെടിയുതിർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.