മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തും: തമിഴ്‌നാട് സിപിഎം പ്രകടനപത്രിക

തമിഴ്‌നാട് സെക്രട്ടറി കെ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മധുരയിലാണ് സിപിഎം തിരഞ്ഞെടുപ്പ് വാഗ്ദാന പത്രിക പുറത്തിറക്കിയത്.

Update: 2019-04-08 04:10 GMT

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന നിലപാടുമായി കേരളവും സിപിഎം നേതൃത്വത്തിലുള്ള ഭരണകൂടവും മുന്നോട്ട് പോവുമ്പോള്‍ ഇവിടത്തെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന വാഗ്ദാനവുമായി സിപിഎം തമിഴ്‌നാട് ഘടകത്തിന്റെ പ്രകടന പത്രിക. തമിഴ്‌നാട് സെക്രട്ടറി കെ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മധുരയിലാണ് സിപിഎം തിരഞ്ഞെടുപ്പ് വാഗ്ദാന പത്രിക പുറത്തിറക്കിയത്.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ താങ്ങുവില നല്‍കി ഏറ്റെടുക്കുന്നതിന് നിയമ നിര്‍മാണം നടത്തുമെന്നും നീറ്റ് പരീക്ഷ റദ്ദാക്കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനമുണ്ട്. തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സുപ്രിം കോടതി നിര്‍ദേശപ്രകാരം 152 അടിയായി ഉയര്‍ത്താനുള്ള നീക്കം ശക്തമാക്കുമെന്ന് എം കെ സ്റ്റാലിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള നീക്കത്തെ ശക്തമായി തടയുമെന്ന് പറഞ്ഞ സ്റ്റാലിന്റെ അതേ നിലപാടാണ് ഇപ്പോള്‍ തമിഴ്‌നാട് സിപിഎമ്മും സ്വീകരിച്ചത്.

തേനി അടക്കം അഞ്ച് ജില്ലകളിലെ വൈകാരിക വിഷയമാണ് മുല്ലപ്പെരിയാര്‍. ഇത് മുന്നില്‍ കണ്ടാണ് ഡിഎംകെ സഖ്യം ജലനിരപ്പ് കൂട്ടുമെന്ന നിലപാടടെുക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ജലനിരപ്പ് 142 അടി ഉയര്‍ന്നപ്പോള്‍ സുപ്രിം കോടതി ഇടപെടലിലൂടെയാണ് ജലനിരപ്പ് 139 അടിയിലേക്ക് താഴ്ത്തിയത്.ഡിഎംകെ ഉള്‍പ്പെടുന്ന മുന്നണിയുടെ ഭാഗമായി മല്‍സരിക്കുന്ന സിപിഎം തമിഴ്‌നാട്ടില്‍ രണ്ടിടങ്ങളിലാണ് മല്‍സരിക്കുന്നത്.

Tags:    

Similar News