ബേക്കറി കടയില്‍ അതിക്രമിച്ച് കയറി സിപിഎം ആക്രമണം; എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്ക്; കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ

അഴിയൂര്‍ കോറോത്ത് റോഡില്‍ എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറി സലീമിനെയാണ് ഒരു സംഘം കടയില്‍ അതിക്രമിച്ച് കയറി ക്രൂരമായി മര്‍ദ്ദിക്കുകയും കട അടിച്ചു തകര്‍ക്കുകയും ചെയ്തത്.

Update: 2019-08-29 11:18 GMT

അഴിയൂര്‍: ബേക്കറി കടയില്‍ അതിക്രമിച്ച് കയറി സിപിഎം ആക്രമണം. എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിയായ വ്യാപാരിക്ക് ഗുരുതര പരിക്കേറ്റു. അഴിയൂര്‍ കോറോത്ത് റോഡില്‍ എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറി സലീമിനെയാണ് ഒരു സംഘം കടയില്‍ അതിക്രമിച്ച് കയറി ക്രൂരമായി മര്‍ദ്ദിക്കുകയും കട അടിച്ചു തകര്‍ക്കുകയും ചെയ്തത്.

ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. പരിക്കേറ്റ സലീമിനെ മാഹി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോമ്പാല പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി.

സംഭവത്തില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. സലീമിനെ കടയില്‍ കയറി ക്രൂരമായി മര്‍ദ്ദിക്കുകയും കട തകര്‍ക്കുകയും ചെയ്ത സിപിഎം ഗുണ്ടകളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. മയക്കുമരുന്നും കള്ളും വ്യാപകമാക്കി യുവാക്കളെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തനുള്ള സിപിഎമ്മിന്റെ ശ്രമം പ്രദേശത്തു ക്രമസമാധാനം തകര്‍ക്കുന്ന അവസ്ഥയിലാണെന്നും ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.

നിലപാട് തിരുത്തിയില്ലേല്‍ ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് മുസ്തഫ പാലേരി അധ്യക്ഷത വഹിച്ചു. സലീം കാരാടി, എഞ്ചിനീയര്‍ എം എ സലീം, ജലീല്‍ സഖാഫി, എന്‍ കെ റഷീദ് ഉമരി സംസാരിച്ചു.

Tags: