വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേ സിപിഎമ്മിന്റെ പുതിയ നീക്കം; കര്‍ഷകരെ അണിനിരത്തി ലോങ് മാര്‍ച്ച് നടത്തും

എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകരെ അണിനിരത്തി ലോങ് മാര്‍ച്ച് നടത്താനാണ് സിപിഎമ്മിന്റെ നീക്കം. വരുന്ന 12, 13 തിയ്യതികളില്‍ പുല്‍പ്പള്ളിയിലും നിലമ്പൂരിലും ആയിരക്കണക്കിനാളുകളെ അണിനിരത്തുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്.

Update: 2019-04-07 07:55 GMT

കോഴിക്കോട്: വയനാട് മണ്ഡലത്തില്‍ മല്‍സരിക്കാനെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രതിരോധിക്കുന്നതിന് പുതിയ തന്ത്രം മെനഞ്ഞ് സിപിഎം. എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകരെ അണിനിരത്തി ലോങ് മാര്‍ച്ച് നടത്താനാണ് സിപിഎമ്മിന്റെ നീക്കം. വരുന്ന 12, 13 തിയ്യതികളില്‍ പുല്‍പ്പള്ളിയിലും നിലമ്പൂരിലും ആയിരക്കണക്കിനാളുകളെ അണിനിരത്തുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. രാഹുല്‍ ഗാന്ധിയോട് കര്‍ഷപ്രശ്‌നങ്ങളിലൂന്നി 10 ചോദ്യങ്ങളുമായാണ് എല്‍ഡിഎഫ് പ്രതീകാത്മക ലോങ് മാര്‍ച്ച് നടത്തുന്നത്.

ദേശീയതലത്തില്‍ മോദിക്കെതിരേ ആയുധമാക്കുന്ന കര്‍ഷകരോഷം ഇടതുപക്ഷം വയനാട്ടില്‍ രാഹുലിനെതിരേ തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. മഹാരാഷ്ട്രയില്‍ ലോങ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ അഖിലേന്ത്യാ കിസാന്‍ സഭയുടെ അധ്യക്ഷന്‍ അശോക് ധവാലെ, പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പി സായിനാഥ് എന്നിവര്‍ മാര്‍ച്ചില്‍ പങ്കാളികളാവും. ഉദാരവല്‍ക്കരണ നയങ്ങളെത്തുടര്‍ന്ന് വയനാട്ടില്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ വീടുകളിലെത്തി രാഹുല്‍ ഗാന്ധി മാപ്പുപറയുമോയെന്നതാണ് എല്‍ഡിഎഫിന്റെ പ്രധാന ചോദ്യം. എം എസ് സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശിച്ച 50 ശതമാനം ഉയര്‍ന്നവില കൊടുക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറയുന്നില്ല രാഹുല്‍ ഗാന്ധി വയനാട്ടിലെ കര്‍ഷകരെ വഞ്ചിക്കുകയാണെന്നും സിപിഎം ആരോപിക്കുന്നു.

അതേസമയം, സിപിഎമ്മിന് കര്‍ഷകപ്രശ്‌നങ്ങളില്‍ രാഹുലിനെ വിമര്‍ശിക്കാന്‍ എന്തവകാശമാണുള്ളതെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. മൊറട്ടോറിയം പോലുളള നടപടികളിലൂടെ കര്‍ഷകരെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിവിടുന്ന ഇടതുസര്‍ക്കാരിന്റെ പൊള്ളത്തരം ജനം തിരിച്ചറിയുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. എല്ലാം ശരിയാക്കാമെന്ന് പിണറായി വിജയന്‍ പറയുന്നതുപോലെ പറയുന്ന നേതാവല്ല രാഹുല്‍. പൊള്ളയായ വാഗ്ദാനങ്ങള്‍ രാഹുല്‍ഗാന്ധി നല്‍കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags: