രാജ്യത്ത് ഇതുവരെയുള്ള കൊവിഡ് ബാധിതര്‍ 2 ശതമാനത്തില്‍ താഴെയെന്ന് കേന്ദ്രം

ജനസംഖ്യയുടെ 98 ശതമാനം ഇപ്പോഴും വൈറസ് ബാധയ്ക്ക് ഇരയാകാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Update: 2021-05-18 19:27 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 2 ശതമാനത്തിലും താഴെയാണ് രാജ്യത്തെ കൊവിഡ് ബാധിതരെന്ന് കേന്ദ്രസര്‍ക്കാര്‍. ജനസംഖ്യയുടെ 98 ശതമാനം ഇപ്പോഴും വൈറസ് ബാധയ്ക്ക് ഇരയാകാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതുവരെ ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ജനസംഖ്യയുടെ രണ്ട് ശതമാനത്തില്‍ താഴെയുള്ളവരില്‍ മാത്രം വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചു. നിലവില്‍ 33,53,765 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ 13 ശതമാനം മാത്രമാണിതെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് ഒരു ലക്ഷത്തിലധികം ആക്ടീവ് കേസുകള്‍ ഉള്ള എട്ടു സംസ്ഥാനങ്ങളാണ് ഉള്ളത്. 22 സംസ്ഥാനങ്ങളില്‍ 15 ശതമാനത്തിലധികം കേസ് പോസിറ്റീവ് ഉണ്ട്. മഹാരാഷ്ട്ര, യുപി, ഡല്‍ഹി ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്.

പോസിറ്റിവിറ്റി നിരക്കും ഇവിടെ കുറയുകയാണ്. രാജ്യത്തെ 199 ജില്ലകളില്‍ കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും കുറയുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം ഇന്നലെ രാജ്യത്ത് പ്രതിദിന രോഗമുക്തിനേടിയവരുടെ എണ്ണം ആദ്യമായി നാല് ലക്ഷം കടന്നു. 4,22,436 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 2,15,96,512 പേരാണ് രോഗമുക്തി നേടിയത്. 85.60% ആണ് ദേശിയ രോഗമുക്തി നിരക്ക്.

Tags:    

Similar News