കൊവിഡ്: ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; ആശുപത്രികളില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

Update: 2023-12-19 12:28 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്നും മരണത്തില്‍ ആശങ്കവേണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം വിലയിരുത്തി. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. അനാവശ്യമായ ഭീതിവേണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത് എറണാകുളം. തിരുവനന്തപുരം ജില്ലകളിലാണ്. ഈ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതിയായ ആശുപത്രി സൗകര്യങ്ങള്‍, ആവശ്യത്തിന് ഐസൊലേഷന്‍, ഐസിയു കിടക്കകള്‍ എന്നിവ ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. കൊവിഡ് വ്യാപനത്തിനൊപ്പം ഡെങ്കിയും എലിപ്പനിയും വൈറല്‍ പനിയും വ്യാപകമായി റിപോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനിടെ, കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നാളെ അവലോകന യോഗം വിളിച്ചു. സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ നടപടികള്‍, ചികില്‍സ തുടങ്ങിയവ വിലയിരുത്തും.

    അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്‌ക് ഉപയോഗിക്കണം. മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനുമാണിത്. കൊവിഡ് റാന്‍ഡം പരിശോധന നടത്തേണ്ടതില്ല. രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും ഉന്നത തല യോഗം നിര്‍ദേശിച്ചു. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു.

Tags:    

Similar News