കൊവിഡ് വീണ്ടും വരാം; ആന്റിബോഡികള്‍ വേഗത്തില്‍ ക്ഷയിക്കുന്നുവെന്ന് പഠനം

മിതമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രോഗമുക്തി നേടിയ 34 കൊവിഡ് 19 രോഗികളുടെ രക്തത്തില്‍ നിന്നെടുത്ത ആന്റിബോഡികളില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

Update: 2020-07-22 11:28 GMT

ന്യൂഡല്‍ഹി: കൊവിഡ് രോഗമുക്തി നേടുന്ന മിതമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കൊവിഡ് രോഗികളില്‍ ആന്റിബോഡികള്‍ വേഗത്തില്‍ ഇല്ലാതാകുമെന്നും അണുബാധയില്‍ നിന്ന് ദീര്‍ഘകാല രോഗപ്രതിരോധശേഷി നല്‍കില്ലെന്നും പഠനം. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

മിതമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രോഗമുക്തി നേടിയ 34 കൊവിഡ് 19 രോഗികളുടെ രക്തത്തില്‍ നിന്നെടുത്ത ആന്റിബോഡികളില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രോഗലക്ഷണങ്ങള്‍ പ്രകടമായി 37 ദിവസത്തിന് ശേഷം എടുത്ത ആന്റിബോഡികളിലാണ് ആദ്യ വിശകലനം നടത്തിയത്. 86 ദിവസത്തിന് ശേഷമോ, മൂന്നുമാസത്തിന് താഴെയോ എടുത്ത ആന്റിബോഡികളിലാണ് രണ്ടാംഘട്ട വിശലകനം നടന്നത്.

ഈ രണ്ടു കാലയളവിനുള്ളില്‍ ആന്റിബോഡിയുടെ അളവ് കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തി. സാര്‍സിനേക്കാള്‍ വേഗത്തിലാണ് കൊവിഡ് 19 ബാധിക്കുന്നവരില്‍ ആന്റിബോഡികളുടെ നഷ്ടം സംഭവിക്കുന്നത്. അതായത് മിതമായി കൊവിഡ് 19 ബാധിച്ച രോഗികളില്‍ ദീര്‍ഘകാല കൊവിഡ് ആന്റിബോഡികള്‍ ഉണ്ടാകണമെന്നില്ല. ലോകമെമ്പാടുമുള്ള കൊവിഡ് രോഗികളില്‍ ഭൂരിഭാഗവും മിതമായ തോതിൽ രോഗലക്ഷണമുള്ളവരായതിനാല്‍ ഇവര്‍ക്ക് വീണ്ടും രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നുള്ളതാണ്. പുതിയ കണ്ടെത്തല്‍ അതിനാല്‍ത്തന്നെ ആശങ്ക ഉയര്‍ത്തുന്നതാണ്. 

Tags:    

Similar News