ലോകത്ത് കൊവിഡ് ബാധിതതരുടെ എണ്ണം 24 ലക്ഷം കടന്നു; 165,058 മരണം

ലെബനനില്‍ സ്ഥിതി 15 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിനേക്കാള്‍ മോശമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഭാഗികമായി തുറന്നു.

Update: 2020-04-20 01:51 GMT

ലണ്ടന്‍: ലോകത്ത് കൊവിഡ് ബാധിതതരുടെ എണ്ണം 24 ലക്ഷം കടന്നു. 2,406,905 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 165,058 പേര്‍ മരിച്ചു. 617,013 പേര്‍ രോഗ മുക്തരായി.

ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച അമേരിക്കയില്‍ മരണം നാല്‍പതിനായിരം കടന്നു. 40,555 പേരാണ് ഇതുവരെ മരിച്ചത്. 763,836 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും മോശം അവസ്ഥ തരണം ചെയ്തതായി ഗവര്‍ണര്‍ ആന്‍ഡ്രു ക്വോമോ പറഞ്ഞു. എന്നാല്‍ ലോക്ഡൗണ്‍ പിന്‍വലിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ നിരവധി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ രംഗത്തെത്തി. രോഗ നിര്‍ണയ മാര്‍ഗങ്ങള്‍ വര്‍ദ്ധിപ്പിക്കാതെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും ഗവര്‍ണര്‍മാര്‍ വൈറ്റ് ഹൗസിന് മുന്നറിയിപ്പു നല്‍കി.

അമേരിക്ക കഴിഞ്ഞാല്‍ കൊവിഡ് കൂടുതല്‍ ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണ നിരക്ക് കുറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌പെയിനില്‍ മരണ സംഖ്യ 20,453 ആയി. ഇറ്റലി 23,660, ഫ്രാന്‍സ്-19718, ജെര്‍മ്മനി-4,642, ബ്രിട്ടന്‍-16,060, തുര്‍ക്കി-2,017, ചൈന-4632, ഇറാന്‍-5118, റഷ്യ-361, ബ്രസീല്‍-2462 എന്നിങ്ങനേയാണ് കൊറോണ വൈറസ് വ്യാപകമായി ബാധിച്ച രാജ്യങ്ങളിലെ മരണ നിരക്ക്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ക്ക് ക്ഷാമം ഉണ്ടെന്ന് ബ്രിട്ടന്‍ തുറന്ന് സമ്മതിച്ചു. ഒരിക്കല്‍ ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കണമെന്ന നിര്‍ദേശം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം. 16000ത്തിലേറെ പേര്‍ മരിച്ച ബ്രിട്ടനിലെ കെയര്‍ഹോമുകളില്‍ ഏഴായിരത്തിലധികം പേര്‍ മരിച്ചുണ്ടാകാം എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

ഫ്രാന്‍സില്‍ കൊവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകള്‍ കണ്ട് തുടങ്ങിയെന്ന് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ് പറഞ്ഞു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി നഴ്‌സിംഗ് ഹോമുകളില്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവരെ കാണാന്‍ ഇന്ന് മുതല്‍ സന്ദര്‍ശകരെ അനുവദിക്കും.

ലെബനനില്‍ സ്ഥിതി 15 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിനേക്കാള്‍ മോശമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഭാഗികമായി തുറന്നു. കൊവിഡ് പശ്ചാത്തലത്തില്‍ പുറത്തു വിട്ട തടവുകാര്‍ക്ക് ഇറാന്‍ ഒരു മാസം കൂടി അവധി നീട്ടി നല്‍കി. അപകട സാധ്യത കുറഞ്ഞ ബിസിനസുകളും, ഫാക്ടറികളും വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കി. അതേസമയം, അല്‍ജീരിയ , മൊറോക്കോ, ക്രൊയേഷ്യ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ലോക്ഡൗണ്‍ നീട്ടി. നൈജീരിയന്‍ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് കൊവിഡ് ബാധിച്ച് മരിച്ചു.

ലാറ്റിനമേരിക്കയില്‍ കൊവിഡ് ബാധ ഒരു ലക്ഷം കടന്നു. ബ്രസീലിന് ശേഷം കൊവിഡ് കൂടുതല്‍ ബാധിച്ചത് പെറുവിനെയാണ്. ഇതുവരെ 15000ത്തിലധികം പേര്‍ക്കാണ് പെറുവില്‍ കൊവിഡ് സ്ഥിരീകരിച്ചു. 500 ലധികം പേര്‍ മരിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Tags:    

Similar News