കൊവിഡ്-19: തമിഴ്‌നാട്ടിലും മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍

ചൊവ്വാഴ്ച വൈകീട്ട് ആറുമുതല്‍ സംസ്ഥാനത്ത് നിലവില്‍വരുന്ന നിരോധനാജ്ഞ ഈമാസം 31വരെ തുടരും

Update: 2020-03-23 13:38 GMT

ചെന്നൈ: കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിലും സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം മാര്‍ച്ച് 31 വരെ അടച്ചിടല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിയമസഭയില്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറുമുതല്‍ സംസ്ഥാനത്ത് നിലവില്‍വരുന്ന നിരോധനാജ്ഞ ഈമാസം 31വരെ തുടരും. ജില്ലകള്‍ തമ്മിലുള്ള അതിര്‍ത്തികളെല്ലാം അടച്ചിടും. കടകളും കമ്പോളങ്ങളും അടച്ചിടും. അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. എന്നാല്‍, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുനീക്കം തുടരുമെന്നും അദ്ദേഹ അറിയിച്ചു.

    ലോക്ക് ഡൗണ്‍ കാലയളവില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനത്തിലേക്കു മാറണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള അമ്മ കാന്റീനുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതോടെ രാജ്യത്ത് 16 സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കേരളം, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഡല്‍ഹി, നാഗാലാന്റ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുളളത്. കൊറോണ റിപോര്‍ട്ട് ചെയ്ത രാജ്യത്തെ 80 നഗരങ്ങള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ നിര്‍ദേശം നല്‍കിയിരുന്നു.




Tags: