കൊവിഡ് 19: കേരളത്തിന്റെ മരണനിരക്ക് ആഗോള ശരാശരിയിലും താഴെ

ആദ്യ രോഗിയെ കണ്ടെത്തിയത് നൂറു ദിവസത്തിലേറെ മുമ്പാണ്. ഇപ്പോള്‍ വൈറസ്ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 360 ലേറെയാണെങ്കിലും മരണ സംഖ്യ രണ്ടുമാത്രമാണ്.

Update: 2020-04-11 17:30 GMT

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ദ്രുതഗതിയിലും സുശക്തവുമായ നടപടികളിലൂടെ കഴിഞ്ഞ കേരളത്തിന് കൊവിഡ് ബാധിതരുടെ മരണനിരക്ക് ആഗോള ശരാശരിയിലും ഏറെത്താഴെ നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതും നേട്ടമായി. രോഗബാധിതരുടെ എണ്ണം സൂചിപ്പിക്കുന്ന ഗ്രാഫ് ഉയരാതെ പിടിച്ചുനിര്‍ത്താനും കേരളത്തിനു കഴിഞ്ഞു.

ആദ്യ രോഗിയെ കണ്ടെത്തിയത് നൂറു ദിവസത്തിലേറെ മുമ്പാണ്. ഇപ്പോള്‍ വൈറസ്ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 360 ലേറെയാണെങ്കിലും മരണ സംഖ്യ രണ്ടുമാത്രമാണ്. ലോകാരോഗ്യ സംഘടനയുടെ ഏപ്രില്‍ 9ലെ കണക്കുകളനുസരിച്ച് ആഗോളതലത്തില്‍ രോഗബാധിതര്‍ 14,36,198 ആണ്. അതില്‍ 85,622 പേര്‍ മരിച്ചു. മരണനിരക്ക് 5.9 ശതമാനം. കേരളത്തിലെ ആശുപത്രികളില്‍ ചികിത്സിച്ച124 പേര്‍ക്ക് രോഗം ഭേദമായി. ഏപ്രില്‍ 10ന് 237 പേരാണ് ആശുപത്രികളിലുള്ളത്. ഇതുവരെ ചികിത്സിച്ചു ഭേദമായവരുടെ തോത് 33.97 ശതമാനമാണ്. ആശുപത്രികളില്‍ തുടരുന്നവരില്‍ ഭൂരിപക്ഷവും മെച്ചപ്പെട്ട നിലയിലുമാണ്. നിരീക്ഷണത്തിലുള്ള 1,29,751 പേരില്‍ 1,29,021 പേരും വീടുകളില്‍ത്തന്നെ കഴിയുന്നവരാണ്.

വടക്കന്‍ ജില്ലയായ കാസര്‍കോട്ടാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 130. തൊട്ടടുത്ത കണ്ണൂരില്‍ 38 കേസുകളും മലപ്പുറത്ത് 16 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റു 11 ജില്ലകളിലും ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരട്ട അക്കത്തിലെത്തിയിട്ടില്ല.

ചികിത്സയിലൂടെ ഭേദമായവരില്‍ എട്ടു പേര്‍മഹാമാരി പടരുന്നതിനിടെ കേരളത്തില്‍ കുടുങ്ങിയ വിദേശികളാണ്. അതില്‍ ഏഴുപേര്‍ യു കെയില്‍ നിന്നുള്ളവരും ഒരാള്‍ ഇറ്റാലിയനുമാണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരില്‍ ബഹുഭൂരിപക്ഷവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം വിദേശത്തു നിന്നു വന്നവരാണ്. മറ്റുള്ളവരിലേറെയും പ്രാഥമിക സമ്പര്‍ക്കം മൂലം പകര്‍ന്നവരുമാണ്.

മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ അംഗീകരിക്കപ്പെടുമ്പോഴും സ്ഥിതിഗതികള്‍ ലാഘവബുദ്ധിയോടെ കാണരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പ്രതിരോധ നടപടികളില്‍ വിട്ടുവീഴ്ച പാടില്ലെന്നും നിസ്സാരമായ വീഴ്ചകള്‍പോലും ഇപ്പോഴത്തെ സ്ഥിതി ഇല്ലാതാക്കുമെന്നും ഉണ്ടായ നേട്ടങ്ങള്‍ നഷ്ടമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉയര്‍ന്ന ജനസാന്ദ്രതയും ഇതരരാജ്യങ്ങളുമായുള്ള വര്‍ദ്ധിച്ച സമ്പര്‍ക്ക സാധ്യയതകളുമുായിട്ടും നേട്ടമുണ്ടാക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞത് കരുതലോടും വ്യക്തമായ ആലോചനകളോടും തയ്യാറാക്കിയ നയങ്ങളും നടപടിക്രമങ്ങളും സ്വീകരിക്കുകയും അവ ശക്തമായി നടപ്പാക്കുകയും ചെയ്തതുകൊണ്ടാണ്. 

Tags:    

Similar News