കൊറോണ സ്ഥിരീകരിച്ച ഗായിക കനിക കപൂറിനൊപ്പം ബിജെപി എംപി; രാഷ്ട്രപതിയും സ്വയം നിരീക്ഷണത്തില്‍

രാഷ്ട്രപതിയെ കൂടാതെ ബിജെപി എംപിയും നടിയുമായ ഹേമമാലിനി, കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ രാം മേഘ്വാള്‍, രാജ്യവര്‍ധന്‍ റാത്തോഡ് തുടങ്ങിയവരുമായി ദുഷ്യന്ത് സിങ്ങ് പ്രഭാതഭക്ഷണം കഴിച്ചിരുന്നു. തങ്ങള്‍ സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

Update: 2020-03-21 04:34 GMT
ന്യൂഡല്‍ഹി: കൊറോണ ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ ഇടപഴകിയവരില്‍ ബിജെപി എംപിയായ ദുഷ്യന്ത് സിങ്ങ് അടക്കം നിരവധി പ്രമുഖടുത്തതായി റിപോര്‍ട്ട്. ഗായിക കനിക കപൂര്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയായ വസുന്ധര രാജെ സിന്ധ്യയടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നു. കനിക കപൂറിന് രോഗം സ്ഥിരീകരിച്ചതോടെ ഇരുവരും ഇപ്പോള്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുകയാണ്.

അതേസമയം, ദുഷ്യന്ത് സിങ്ങുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും നിരവധി എംപിമാരും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ രാഷ്ട്രപതി എല്ലാ കൂടികാഴ്ചകളും റദ്ദാക്കി. കനികയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഇവരെല്ലവരും തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. ദുഷ്യന്ത് സിങ്ങിന്റെ സഞ്ചാരപാത കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

രാഷ്ട്രപതിയെ കൂടാതെ ബിജെപി എംപിയും നടിയുമായ ഹേമമാലിനി, കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ രാം മേഘ്വാള്‍, രാജ്യവര്‍ധന്‍ റാത്തോഡ് തുടങ്ങിയവരുമായി ദുഷ്യന്ത് സിങ്ങ് പ്രഭാതഭക്ഷണം കഴിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങള്‍ സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

ലഖ്‌നോവില്‍ വെച്ച് താനും മകന്‍ ദുഷ്യന്തും ഒരു സല്‍കാരത്തില്‍ പങ്കെടുത്തിരുന്നുവെന്നും നിര്‍ഭാഗ്യവശാല്‍ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച കനികയും ഇതില്‍ ഉണ്ടായിരുന്നതായും അതിനാല്‍ തങ്ങള്‍ സ്വയം ക്വാറന്റൈനിലാണെന്നും വസുന്ധര രാജെ ട്വീറ്റ് ചെയ്തു. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇതുവരെ പ്രകടിപ്പിക്കാത്തതിനാല്‍ ദുഷ്യന്തിനെയും വസുന്ധരരാജയെയും കൊറോണ ടെസ്റ്റിന് വിധേയരാക്കിയിട്ടില്ല.




 

Tags: