സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ പ്രചരണത്തിന് പിആര്‍ കമ്പനിക്ക് കരാര്‍; കരാര്‍ നല്‍കിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ദിവസം

ഒന്നര കോടിരൂപയുടെ കരാറാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയത്. ഐ&പിആര്‍ഡിയുമായി 1,51,23000 രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ച് ഉത്തരവായിരിക്കുന്നത്.

Update: 2021-03-02 07:12 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടം പുറത്ത് വന്ന അതേ ദിവസം തന്നെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതിന് സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കി ഉത്തരവ്. ഒന്നര കോടിരൂപയുടെ കരാറാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയത്. ഐ&പിആര്‍ഡിയുമായി 1,51,23000 രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ച് ഉത്തരവായിരിക്കുന്നത്.

വാണിജ്യമേഖലയില്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ ചെയ്യുന്ന കണ്‍സെപ്റ്റ് കമ്മ്യൂണിക്കേഷന്‍ എന്ന ഏജന്‍സിയുമാണ് കരാറായിരിക്കുന്നത്. ഏറ്റവും കുറഞ്ഞ കരാര്‍ നിരക്കാണ് കണ്‍സെപ്റ്റ് കമ്മ്യൂണിക്കേഷന് നല്‍കിയിരിക്കുന്നതെന്നാണ് ഐ&പിആര്‍ഡി ഉത്തരവില്‍ പറയുന്നത്. ദേശീയ തലത്തില്‍ പ്രവര്‍ത്തന വൈദഗ്ധ്യമുള്ള ഏജന്‍സികളെയാണ് പിആര്‍ പ്രചരണങ്ങള്‍ക്കായി ടെണ്ടര്‍ ക്ഷണിച്ചിരുന്നത്. ആദ്യം ടെണ്ടറിലെ നിബന്ധനകളില്‍ ഇളവുവരുത്തി റീ ടെണ്ടര്‍ നടത്തിയാണ് കണ്‍സെപ്റ്റ് കമ്മ്യൂണിക്കഷന് തിടുക്കത്തില്‍ കരാര്‍ നല്‍കി ഉത്തരവിറക്കിയത്.

പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന ഈ കാലയളവില്‍ ഒരു തരത്തിലുള്ള പ്രചരണവും ഈ ഏജന്‍സി വഴി നടത്താനാവില്ല. പിന്നെ ധൃതിപിടിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപനം വന്ന അതേ ദിവസം സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇതേ ദിവസം തന്നെ സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ ഇടപെടല്‍ നടത്തുന്ന സ്ഥാപനമായ സിഡിറ്റ് 13 ലക്ഷം രൂപയും അനുവദിച്ചിരിക്കുന്നത്. ഈ തുക 26 ലക്ഷം എന്ന മൊത്തം തുകയുടെ അന്‍പത് ശതമാനമാണ് അന്ന് അനുവദിച്ചത്.

അതേ സമയം, കണ്‍സെപ്റ്റ് കമ്മ്യൂണിക്കേഷന്‍, രാജ്യത്തെ ഒരു സംസ്ഥാനത്തെയും സോഷ്യല്‍ മീഡിയ പ്രചാരണം ഏറ്റെടുത്തുതായി ഏജന്‍സി പ്രൊഫൈലില്‍ കാണുന്നില്ല.

Tags:    

Similar News