പരിക്കേറ്റവരുടെ ചികിത്സ: ജാഗ്രതയോടെയുള്ള ഇടപെടല്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി

കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയോടെയാണ് ചികിത്സാ സംബന്ധമായ അവലോകനം നടന്നത്.

Update: 2020-08-08 12:35 GMT

കോഴിക്കോട്: വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുഴുവന്‍ പേരുടെയും ജീവന്‍ രക്ഷിച്ചെടുക്കാന്‍ പരിശ്രമമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അപകടം നടന്ന വിമാനത്താവളം സന്ദര്‍ശിച്ച ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോടൊപ്പമാണ് മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയോടെയാണ് ചികിത്സാ സംബന്ധമായ അവലോകനം നടന്നത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍, തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍, വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍, കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍, എംഎല്‍എ മാരായ എ പ്രദീപ് കുമാര്‍, പിടിഎ റഹീം, കാരാട്ട് റസാഖ് എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

വിവിധ ആശുപത്രികളിലായി 149 പേരാണ് ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജ്, ബീച്ച് ജനറല്‍ ആശുപത്രി, മിംസ്, ബേബി മെമ്മോറിയല്‍, മൈത്ര, ഇഖ്‌റ തുടങ്ങി 16 ആശുപത്രികളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. 23 പേരുടെ നില ഗുരുതരമാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയാണ് ചികിത്സാ ക്രമീകരണങ്ങള്‍ നടത്തുക. ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളിലും ചികിത്സാ നടപടികളിലും വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ വേഗത്തിലും ജാഗ്രതയോടെയും ഇടപ്പെട്ടതില്‍ യോഗം തൃപ്തി രേഖപ്പെടുത്തി.

ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു, മലപ്പുറം കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ വി.ആര്‍ രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ ശ്രീജയന്‍, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ നവീന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Tags:    

Similar News