ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു

Update: 2021-10-21 04:21 GMT

ജയ്പൂര്‍: രാജസ്ഥാനിലെ ചുരു ജില്ലയില്‍ സ്വകാര്യസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു. ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിന്റെ പേരിലാണ് 14 കാരനായ ഗണേഷിനെ അധ്യാപകന്‍ മനോജ് ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മകനെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ മരണപ്പെടുകയും ചെയ്തുവെന്നാരോപിച്ചാണ് പിതാവ് ഓം പ്രകാശ് പരാതി നല്‍കിയതെന്ന് സലാസര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സന്ദീപ് വൈഷ്‌ണോജ് പറഞ്ഞു.

സംഭവത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപകന്‍ തന്നെ വിളിച്ച് ഗണേഷ് ഗൃഹപാഠം ചെയ്തിട്ടില്ലെന്ന് അറിയിച്ചു. കുറച്ചുസമയത്തിനുശേഷം എനിക്ക് വീണ്ടും സ്‌കൂളില്‍നിന്ന് ഒരു കോള്‍ ലഭിച്ചു. എന്റെ കുട്ടിയുടെ ആരോഗ്യം ശരിയല്ലെന്ന് പറഞ്ഞായിരുന്നു ഫോണ്‍.

ഞാന്‍ സ്‌കൂളിലെത്തിയപ്പോള്‍ ഗണേഷ് തറയില്‍ കിടക്കുന്നതാണ് കണ്ടത് ഓം പ്രകാശ് പറഞ്ഞു. അബോധാവസ്ഥയിലായിരുന്ന വിദ്യാര്‍ഥിയെ സുജാന്‍ഗഡ് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി അറിയിച്ചു. ആരോപണവിധേയനായ അധ്യാപകനായ മനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പോലിസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Tags:    

Similar News