ചൈനയിലെ വുഹാനില്‍ വീണ്ടും കൊവിഡ് വ്യാപനം; നഗരവാസികളെ മുഴുവന്‍ പരിശോധിക്കുന്നു

ചൈനയില്‍ കുറഞ്ഞത് 200 പേര്‍ക്കെങ്കിലും രോഗം ബാധിച്ചതായാണ് കണക്കുകള്‍. കഴിഞ്ഞ 20നു നാന്‍ജിങ് വിമാനത്താവളത്തിലെത്തിയയാള്‍ക്ക് ഡെല്‍റ്റ വകഭേദം ആദ്യമായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ നാന്‍ജിങ് വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ ഈ മാസം 11 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

Update: 2021-08-03 06:36 GMT
ചൈനയിലെ വുഹാനില്‍ വീണ്ടും കൊവിഡ് വ്യാപനം; നഗരവാസികളെ മുഴുവന്‍ പരിശോധിക്കുന്നു

ബെയ്ജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ പടരുന്നു. 2019 ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് ബാധ നിയന്ത്രിച്ചശേഷം ആദ്യമായാണ് ആശങ്കാജനകമായ അളവില്‍ രോഗം വ്യാപിക്കുന്നത്. ഇതെത്തുടര്‍ന്ന് നഗരവാസികളായ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ വുഹാനിലെ പ്രാദേശിക ഭരണകൂടം തീരുമാനിച്ചു. 11 ദശലക്ഷം ജനവാസികള്‍ താമസിക്കുന്ന നഗരത്തില്‍ 'എല്ലാ നിവാസികളുടെയും സമഗ്രമായ ന്യൂക്ലിക് ആസിഡ് പരിശോധന വേഗത്തില്‍ ആരംഭിക്കുന്നു'- വുഹാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലി താവോ ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചൈനയില്‍ കുറഞ്ഞത് 200 പേര്‍ക്കെങ്കിലും രോഗം ബാധിച്ചതായാണ് കണക്കുകള്‍. കഴിഞ്ഞ 20നു നാന്‍ജിങ് വിമാനത്താവളത്തിലെത്തിയയാള്‍ക്ക് ഡെല്‍റ്റ വകഭേദം ആദ്യമായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ നാന്‍ജിങ് വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ ഈ മാസം 11 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ഡെല്‍റ്റ വൈറസ് കണ്ടെത്തിയശേഷം ചൊവ്വാഴ്ച 61 ആഭ്യന്തര കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 2020 ലെ തുടക്കത്തില്‍ ചൈനയില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

നഗരത്തിലെ കുടിയേറ്റ തൊഴിലാളികളില്‍ ഏഴുപേര്‍ക്കും വൈറസ് ബാധ കണ്ടെത്തിയതായി അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു. വൈറസ് വ്യാപനം നേരിടുന്നതിന് ചൈനയിലെ മുഴുവന്‍ നഗരങ്ങളിലെയും താമസക്കാരെ അവരുടെ വീടുകളില്‍ ഒതുക്കി, ആഭ്യന്തര, ഗതാഗത യാത്രകള്‍ വെട്ടിക്കുറയ്ക്കുകയും ബഹുജന പരിശോധന നടത്തുകയും ചെയ്തുവരികയാണ്. ബെയ്ജിങ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ഇപ്പോള്‍ ദശലക്ഷക്കണക്കിന് താമസക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

നാന്‍ജിങ്ങിന് സമീപമുള്ള കിഴക്കന്‍ നഗരമായ യാങ്‌ഷോയില്‍ കഴിഞ്ഞ ദിവസം 40 പുതിയ അണുബാധകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വലിയ തോതിലുള്ള പരിശോധനകള്‍ നടത്തി. ആളുകള്‍ വീട്ടില്‍തന്നെ കഴിയണമെന്നാണ് ഭരണകൂടത്തിന്റെ നിര്‍ദേശം. യാങ്‌ഷോയിലെ നഗര കേന്ദ്രത്തിലെ 1.3 ദശലക്ഷത്തിലധികം നിവാസികള്‍ ഇപ്പോള്‍ അവരുടെ വീടുകളില്‍ ഒതുങ്ങിക്കിടക്കുകയാണ്. ഓരോ വീട്ടിലും അവശ്യസാധനങ്ങള്‍ക്കായി ദിവസേന ഒരാളെ മാത്രം പുറത്തുപോവാന്‍ അനുവാദമുണ്ടായിരിക്കുമെന്ന് പ്രാദേശിക സര്‍ക്കാര്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

Tags:    

Similar News