മുസ്‌ലിം 'പരിശീലന' കേന്ദ്രങ്ങള്‍ വൈകാതെ അപ്രത്യക്ഷമായേക്കാമെന്ന് ചൈന
10 ലക്ഷത്തോളം വൈഗൂറുകളും ഖസാക്ക് വംശീയ ന്യൂനപക്ഷങ്ങളും സിന്‍ജിയാങിലെ ക്യാംപുകളില്‍ തടങ്കലില്‍ കഴിയുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളും ഗവേഷകരും യുഎസ് സര്‍ക്കാരും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
ബെയ്ജിങ്: 'സമൂഹത്തിന് ആവശ്യമില്ലാതായി വരികയാണെങ്കില്‍' തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം വിശേഷിപ്പിക്കുന്ന മുസ്‌ലിം തടങ്കല്‍ പാളയങ്ങള്‍ വൈകാതെ അപ്രത്യക്ഷമാവുമെന്ന് ചൈന.
പശ്ചിമ ചൈനയിലെ സിന്‍ജിയാങിലുള്ള ഈ തടവുകേന്ദ്രങ്ങള്‍ക്കെതിരേ അന്താരാഷ്ട്രതലത്തില്‍ കനത്ത പ്രതിഷേധമാണുയരുന്നത്. ഈ കേന്ദ്രങ്ങളില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളില്‍പെടുന്നവര്‍ കടുത്ത മാനസിക, ശാരീരിക പീഡനങ്ങളാണ് നേരിടേണ്ടിവരുന്നതെന്നു കേന്ദ്രത്തിലെ മുന്‍ അന്തേവാസി വെളിപ്പെടുത്തിയിരുന്നു.
10 ലക്ഷത്തോളം വൈഗൂറുകളും ഖസാക്ക് വംശീയ ന്യൂനപക്ഷങ്ങളും സിന്‍ജിയാങിലെ ക്യാംപുകളില്‍ തടങ്കലില്‍ കഴിയുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളും ഗവേഷകരും യുഎസ് സര്‍ക്കാരും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭീകരമായ മനുഷ്യാവകാശ ലംഘനമാണ് ഈ ക്യാംപുകളിലെന്ന് യുഎസ് അധികൃതര്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് നിലവിലുള്ളതെന്നും ചില മേഖലകളിലെ തീവ്ര മതമൗലികവാദങ്ങളെയും കലാപങ്ങളെയും നേരിടാനാണ് ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങിയതെന്നുമാണ് കമ്മ്യൂണിസ്റ്റ് ചൈനീസ് ഭരണകൂടത്തിന്റെ ഭാഷ്യം. തങ്ങളുടെ രാജ്യത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഇത്തരം വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയതെന്നും വിദ്യാര്‍ഥികള്‍ പഠിക്കാനാണ് ഇവിടേക്ക് വരുന്നതെന്നും സിന്‍ജിയാങ് സര്‍ക്കാര്‍ പ്രതിനിധി സൊഹ്‌റാത്ത് സാക്കിര്‍ പറയുന്നു.
ഇത്തരം വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ആളുകള്‍ വളരെ കുറവാണെന്നും സമൂഹത്തിന് ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് തോന്നുന്ന ദിവസം ഈ കേന്ദ്രങ്ങളെല്ലാം അപ്രത്യക്ഷമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിക ചര്യകള്‍ പിന്തുടരുന്നവരെ പിടിച്ചുകൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിക്കുകയും ക്രൂര പീഡനങ്ങള്‍ക്കിരയാക്കുകയും ചെയ്തതായി മോചിപ്പിക്കപ്പെട്ട അന്തേവാസികള്‍ വെളിപ്പെടുത്തിയിരുന്നു.
സിന്‍ജിയാങിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഒരു വിഭാഗം കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് കൊണ്ടാണ് ഇത്തരം ക്യാംപുകള്‍ തുറന്നതെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍, തങ്ങളുടെ മതത്തേയും സംസ്‌കാരത്തേയും അടിച്ചമര്‍ത്താനാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെന്നും അതിനേതിരേയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നതെന്നും വൈഗൂറുകള്‍ വ്യക്തമാക്കുന്നു.