അവിവേകിയായ മുഖ്യമന്ത്രി അധികാരത്തിലേറിയാല്‍ സംഭവിക്കുന്നതാണ് കേരളം അനുഭവിക്കുന്നത്: ചെന്നിത്തല

കേരളത്തിലെ സംഘര്‍ത്തിനും അക്രമങ്ങള്‍ക്കും ഏകഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിജെപിക്കും സംഘപരിവാറിനും വേദിയൊരുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

Update: 2019-01-03 11:09 GMT

തിരുവനന്തപുരം: അവിവേകിയായ മുഖ്യമന്ത്രി അധികാരത്തിലേറിയാല്‍ എന്ത് സംഭവിക്കുമെന്നാണ് കേരളത്തില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ സംഘര്‍ഷത്തിനും അക്രമങ്ങള്‍ക്കും ഏക ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിജെപിക്കും സംഘപരിവാറിനും വേദിയൊരുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ആ വേദിയില്‍ നിന്ന് ബിജെപി അക്രമം നടത്തുന്നു. ഓരോഘട്ടത്തിലും ബിജെപിക്ക് ശക്തിക്ഷയമുണ്ടാവുമ്പോള്‍ അവര്‍ക്ക് ഇന്ധനം നല്‍കുകയാണ് മുഖ്യമന്ത്രിയും ഭരണമുന്നണിയുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമലയില്‍ ആരോരുമറിയാതെ രണ്ടു യുവതികളെ വേഷപ്രച്ഛന്നരായി കയറ്റുകയെന്നത് എന്തു നവോത്ഥാനമാണ്. മുഖ്യമന്ത്രിയുടെ ദുര്‍വാശി നടപ്പാക്കുന്നതിനപ്പുറം ഇതില്‍ എന്തു നവോത്ഥാനമാണ് ഉണ്ടായിട്ടുള്ളത്. രണ്ടാഴ്ചയായി പോലിസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന രണ്ടു യുവതികളെ ഇരുളിന്റെ മറവില്‍ സന്നിധാനത്ത് എത്തിച്ചതിനപ്പുറം എന്തു നവോത്ഥാനമാണ് നടന്നത്? ആചാരംലംഘനം നടത്തി യുവതികളെ കയറ്റണമെന്ന് പിണറായിയുടെ ദുര്‍വാശിയാണ് എല്ലാ പ്രശ്‌നത്തിനും കാരണമായതെന്നും ചെന്നിത്തല പറഞ്ഞു. ആക്റ്റിവിസ്റ്റായ യുവതികളെ തിരഞ്ഞുപിടിച്ചാണ് കയറ്റിയത്. അതില്‍ ഒരാള്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ സിഐടിയു യൂനിയന്റെ ഭാരവാഹിയാണ്. ഒരാള്‍ക്ക് സിപിഐ എംഎല്ലുമായി ബന്ധമുണ്ടെന്നാണ് അറിയുന്നത്. ഇത് ഭക്തജനങ്ങളുടെ മനസില്‍ മുറിവേല്‍പ്പിച്ചു. ഇത് അടുത്ത കാലത്തൊന്നും ഉണങ്ങില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ പൈലറ്റ് വാഹനം വെട്ടിത്തിരിച്ചാണ് ഇടിച്ച് വീഴ്ത്തിയത്. കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യത്തില്‍ സാധാരണ ഉള്ളതാണ്. ഈ പ്രവര്‍ത്തകര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

തിരുവനന്തപുരത്ത് കന്റോണ്‍മെന്റ് ഹൗസില്‍ 5ന് ചേരുന്ന യുഡിഎഫ് യോഗം സര്‍ക്കാരിനെതിരെയുള്ള ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ആക്രമ സമരങ്ങളെ എതിര്‍ക്കുന്നതോടൊപ്പം യുഡിഎഫ് വിശ്വാസി സമൂഹത്തിന്റെ വികാരങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് രാവിലെ യുഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം സംഘടിപ്പിച്ചിരുന്നു.




Tags:    

Similar News