ചിദംബരത്തിന്റെ കസ്റ്റഡി നീട്ടി; ജയിലില്‍ കസേരയും തലയണയും നല്‍കണമെന്ന് കോടതി

ജയിലില്‍ തന്റെ മുറിക്ക് പുറത്ത് കസേരയുണ്ടായിരുന്നതായും പകല്‍സമയങ്ങളില്‍ താന്‍ അവിടെ ഇരിക്കാറുണ്ടെന്ന കാരണത്താല്‍ അത് അവിടെനിന്നു മാറ്റിയതായും വാര്‍ഡന് പോലും ഇപ്പോള്‍ കസേര അനുവദിക്കുന്നില്ലെന്നും പി ചിദംബരം പറഞ്ഞു.

Update: 2019-09-19 17:56 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ മൂന്ന് വരെ നീട്ടി. ഇതോടെ 14 ദിവസം കൂടി പി.ചിദംബരത്തിന് ജയിലില്‍ തുടരേണ്ടി വരും. ജയില്‍മുറിയില്‍ കസേരയും തലയണയും നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കസേരയോ തലയണയോ ഇല്ലാത്തതിനാല്‍ നടുവേദന കൂടിയെന്ന പി.ചിദംബരത്തിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു കോടതി നിര്‍ദ്ദേശം.

ജയിലില്‍ തന്റെ മുറിക്ക് പുറത്ത് കസേരയുണ്ടായിരുന്നതായും പകല്‍സമയങ്ങളില്‍ താന്‍ അവിടെ ഇരിക്കാറുണ്ടെന്ന കാരണത്താല്‍ അത് അവിടെനിന്നു മാറ്റിയതായും വാര്‍ഡന് പോലും ഇപ്പോള്‍ കസേര അനുവദിക്കുന്നില്ലെന്നും പി ചിദംബരം പറഞ്ഞു. പി ചിദംബരത്തിന് മൂന്ന് ദിവസം മുന്‍പ് വരെ കസേര അനുവദിച്ചിരുന്നു. ഇപ്പോള്‍ കസേരയോ തലയണയോ അദ്ദേഹത്തിനില്ല അഭിഭാഷകനായ മനു അഭിഷേക് സിങ്‌വി കോടതിയെ അറിയിച്ചു. എന്നാല്‍ ഇത് ചെറിയ വിഷയമാണെന്നും വിവാദമാക്കേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ആദ്യം മുതല്‍ തന്നെ ജയിലില്‍ അദ്ദേഹത്തിന് കസേര അനുവദിച്ചിരുന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത വ്യക്തമാക്കി.

അതേസമയം റിമാന്‍ഡ് കാലാവധി നീട്ടണമെന്ന സിബിഐയുടെ ആവശ്യം ചിദംബരത്തിന്റെ അഭിഭാഷകര്‍ എതിര്‍ത്തു. എന്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി കാലാവധി തുടര്‍ച്ചയായി നീട്ടുന്നതെന്ന് അഭിഭാഷകനായ കപില്‍സിബല്‍ ചോദിച്ചു.

ജയില്‍വാസത്തെ തുടര്‍ന്ന് വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ചിദംബരത്തിന് സ്ഥിരമായി നടത്താറുള്ള വൈദ്യപരിശോധന ആര്‍എംഎല്‍, എയിംസ് എന്നിവിടങ്ങളില്‍ നടത്താന്‍ കോടതിയോട് അനുവാദം ചോദിച്ചു. എന്നാല്‍ ജയില്‍അന്തേവാസികള്‍ക്ക് നിയമം അനുശാസിക്കുന്ന എല്ലാ ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ടെന്ന് തുഷാര്‍മേത്ത കോടതിയെ അറിയിച്ചു.

Tags:    

Similar News