കടകംപള്ളിയുടെ പ്രസ്താവന ഭക്തജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് ചെന്നിത്തല

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ എല്ലാവര്‍ക്കും ഖേദമുണ്ടെന്നും സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്നുമായിരുന്നു കടകംപള്ളിയുടെ പ്രസ്താവന.

Update: 2021-03-11 19:19 GMT

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ നടന്ന സംഭവങ്ങളില്‍ എല്ലാവര്‍ക്കും ദുഖമുണ്ടെന്ന കടകംപള്ളിയുടെ പ്രസ്താവന ഭക്തജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് ചെന്നിത്തല പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട നിലപാട് തെറ്റായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമയായി പറയുമോയെന്നും ചെന്നിത്തല ആഞ്ഞടിച്ചു.

കടകംപള്ളി സുരേന്ദ്രന്‍ മാത്രം ഖേദം പ്രകടിപ്പിക്കുന്നതില്‍ കാര്യമില്ലെന്ന് ചെന്നിത്തല പറയുന്നു. നിലപാട് തെറ്റായിപ്പോയെന്നും അതില്‍ ദുഖമുണ്ടെന്നും പിണറായി വിജയന് പരസ്യമായി പറയാനാകുമോയെന്ന് ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് സിപിഎം സമ്മതിച്ചിട്ടുപോലും ഒന്നും തിരുത്തിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

നിലപാട് തെറ്റാണെന്ന് മുമ്പൊന്നും സമ്മിതിക്കാതിരുന്ന പിണറായി തെറ്റ് ഏറ്റുപറഞ്ഞ് ഭക്തജനങ്ങളോട് മാപ്പുപറയുകയാണ് വേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ ആചാരം ലംഘിച്ച് ഇനി യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിയ്ക്ക് ഉറപ്പ് നല്‍കാനാകുമോ? യാതൊരു ഉറപ്പും നല്‍കാതെ എല്ലാവര്‍ക്കും ദുഖമുണ്ടെന്നൊക്കെ കടകംപള്ളി ഒരു ഒഴുക്കന്‍ മട്ടില്‍ പറയുന്നതിലൊന്നും യാതൊരു കാര്യവുമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ എല്ലാവര്‍ക്കും ഖേദമുണ്ടെന്നും സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്നുമായിരുന്നു കടകംപള്ളിയുടെ പ്രസ്താവന.

Tags:    

Similar News