ദേശീയ ജനസംഖ്യാ പട്ടിക: വിവാദ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ
കൂടുതൽ സംസ്ഥാനങ്ങൾ ഈ ചോദ്യങ്ങളോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതിനേത്തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയതെന്നാണ് വിവരം.
ന്യൂഡൽഹി: ദേശീയ ജനസംഖ്യാ പട്ടികയിലെ വിവാദ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ. മാതാപിതാക്കളുടെ ജനന തീയതി, ജനന സ്ഥലം എന്നിവയ്ക്ക് ഉത്തരം നിർബന്ധമില്ലെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിലപാട്. ഈ ചോദ്യങ്ങൾക്ക് അറിയുമെങ്കിൽ മാത്രം മറുപടി നൽകിയാൽ മതിയെന്ന രീതിയിലേക്ക് മാറ്റാനാണ് നീക്കം.
പൗരത്വ പട്ടികയിൽ നിലനിൽക്കുന്ന അവ്യക്തതകൾ നീക്കാൻ സംസ്ഥാനങ്ങളുമായി വീണ്ടും ആശയവിനിമയം നടത്താനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. നേരത്തെ, ഈ ചോദ്യങ്ങൾക്കെതിരേ അതി രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന്, ഈ രണ്ട് ചോദ്യങ്ങളും ഒഴിവാക്കുമെന്ന് കേരളം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ നിലപാട് അറിയിച്ചിരുന്നു.
കൂടുതൽ സംസ്ഥാനങ്ങൾ ഈ ചോദ്യങ്ങളോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതിനേത്തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയതെന്നാണ് വിവരം. 2019 ജൂലൈ 31നാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ജനസംഖ്യാ പട്ടിക സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്. 2020 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിനു മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
2010 ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരാണ് ദേശീയ ജനസംഖ്യാ പട്ടിക ആരംഭിച്ചത്. എന്നാൽ ആഭ്യന്തര മന്ത്രാലയം തയാറാക്കിയിരിക്കുന്ന ചോദ്യാവലിയിൽ ഒരു ദശകം മുമ്പ് യുപിഎ സർക്കാർ തയാറാക്കിയതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗത്ക്ക് പിന്നാലെ ഇത് വിവാദമാവുകയായിരുന്നു.