രാജു നാരായണസ്വാമിക്കെതിരേ ഗുരുതര ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍

നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായിരിക്കേ രാജു നാരായണസ്വാമി പലതരം ക്രമക്കേടുകള്‍ നടത്തിയെന്നും അദ്ദേഹത്തിനെതിരേ സ്വാഭാവ ദൂഷ്യത്തിനടക്കം പരാതി ലഭിച്ചിരുന്നുവെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.

Update: 2019-07-09 14:15 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായിരിക്കേ രാജു നാരായണസ്വാമി പലതരം ക്രമക്കേടുകള്‍ നടത്തിയെന്നും അദ്ദേഹത്തിനെതിരേ സ്വാഭാവ ദൂഷ്യത്തിനടക്കം പരാതി ലഭിച്ചിരുന്നുവെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.

നാളികേര വികസന കോര്‍പറേഷന്‍ ചെയര്‍മാനായിരിക്കേ, രാജു നാരായണസ്വാമി ക്രമക്കേട് നടത്തിയതായും പദവിയോട് നീതി കാട്ടിയില്ലെന്നും നരേന്ദ്രസിങ് പറഞ്ഞു. ഏതുസാഹചര്യത്തിലാണ് ഇദ്ദേഹത്തെ പദവിയില്‍ നിന്ന് മാറ്റിയത് എന്നതടക്കം രാജുനാരായണ സ്വാമിയുമായി ബന്ധപ്പെട്ട് ആന്റോ ആന്റണി എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

രാജുനാരായണ സ്വാമിക്കെതിരേ ഗുരുതര ആരോപണങ്ങളാണ് മന്ത്രി സഭയില്‍ വിശദീകരിച്ചത്. രാജു നാരായണസ്വാമി കൃത്യവിലോപവും പെരുമാറ്റദൂഷ്യവും നടത്തിയതായുളള പരാതികള്‍ കേന്ദ്രത്തിന് കിട്ടി. ജോലിയില്‍ കൃത്യത പാലിക്കാത്ത ആളെ പാതി ജോലിയില്‍ വച്ച് തിരിച്ചുവിളിക്കേണ്ടി വന്നുവെന്നും മന്ത്രി വിശദീകരിച്ചു. രാജു നാരാണയസ്വാമിയെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടണമെന്ന ഫയല്‍ സംസ്ഥാന സര്‍ക്കാരിന് മുന്നിലെത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരും രാജു നാരായണസ്വാമിയെ കൈവിടുന്നത്. ഇതോടെ സ്വാമിയുടെ ജോലിയടക്കം തുലാസിലായ അവസ്ഥയിലാണ്.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിയെ പിരിച്ചുവിടണമെന്ന ചീഫ് സെക്രട്ടറിതല സമിതി നല്‍കിയ ശുപാര്‍ശ ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ മടക്കിയിരുന്നു. കേന്ദ്ര സംസ്ഥാന സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചു എന്നത് അടക്കമുളള കുറ്റങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചീഫ് സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശ. എന്നാല്‍ പിരിച്ചുവിടാനുള്ള തീരുമാനം വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മതിയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് രാജു നാരായണസ്വാമിയെ തളളിക്കൊണ്ട് കേന്ദ്രം രംഗത്തുവന്നത്. തേസമയം നാളികേരവികസന കോര്‍പ്പറേഷനിലെ അഴിമതികള്‍ തുറന്നുകാണിച്ചതിലുളള പ്രതികാരമാണ് തനിക്കെതിരെയുളള നീക്കമെന്നാണ് രാജു നാരായണസ്വാമിയുടെ വിശദീകരണം. നാളികേര വികസനബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത് ചോദ്യം ചെയ്ത് രാജു നാരായണസ്വാമി നല്‍കിയ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.


Tags:    

Similar News