തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേ കേസ്‌; പരാതിക്കാരന്റെ വീട്ടില്‍ പോലിസ് പരിശോധന

നാസില്‍ അബ്ദുല്ല എന്താണ് ചെയ്യുന്നത്, എന്ന് നാട്ടിലെത്തും തുടങ്ങിയ വിവരങ്ങള്‍ പോലിസ് അന്വേഷിച്ചെന്നാണ് റിപ്പോര്‍ട്ട്. മാതാപിതാക്കളോട് വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് മതിലകം പോലിസ് പറഞ്ഞു.

Update: 2019-08-22 10:33 GMT

തൃശൂര്‍: വണ്ടിച്ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപള്ളിയെ മുഖ്യമന്ത്രി പിണറായി വിജയനും യൂസഫലിയും ഇടപ്പെട്ട് മോചിപ്പിച്ചതിന് പിന്നാലെ പരാതിക്കാരന്റെ വീട്ടില്‍ പോലിസ് പരിശോധന. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വണ്ടിച്ചെക്ക് കേസ് കൊടുത്ത നാസില്‍ അബ്ദുല്ലയുടെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. കൊടുങ്ങല്ലൂരിലെ വീട്ടിലാണ് പോലിസ് പരിശോധനക്ക് എത്തിയത്. മതിലകം പോലിസ് രാവിലെയാണ് നാസില്‍ അബ്ദുല്ലയുടെ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചത്. അരമണിക്കൂറോളം പോലിസ് ഈ വീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.

നാസില്‍ അബ്ദുല്ല എന്താണ് ചെയ്യുന്നത്, എന്ന് നാട്ടിലെത്തും തുടങ്ങിയ വിവരങ്ങള്‍ പോലിസ് അന്വേഷിച്ചെന്നാണ് റിപ്പോര്‍ട്ട്. മാതാപിതാക്കളോട് വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് മതിലകം പോലിസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് അജ്മാന്‍ പോലിസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക് കടന്ന തുഷാര്‍ വെള്ളാപ്പള്ളി പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായി.

Tags:    

Similar News