മത വിദ്വേഷം പ്രചാരണം: കങ്കണ റണൗത്തിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്

പരാതിക്കാരനായ സാഹില്‍ അഷ്റഫലി സയ്യിദ് കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്‌നസ് പരിശീലകനുമാണ്. രാം ഗോപാല്‍ വര്‍മ്മ, സഞ്ജയ് ഗുപ്ത, നാഗാര്‍ജുന എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

Update: 2020-10-17 11:35 GMT

മുംബൈ: മത വിദ്വേഷമുണ്ടാക്കുന്ന പ്രചാരണം നടത്തിയതിനു ബോളിവുഡ് നടന്‍ കങ്കണ റണൗത്തിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുംബൈ കോടതി ഉത്തരവ്. സാഹില്‍ അഷ്റഫലി സയ്യിദിന്റെ പരാതിയിലാണ് ബാന്ദ്ര മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ജയദിയോ വൈ ഗുലെ ഉത്തരവ് പുറപ്പെടുവിച്ചത്. കങ്കണയുടെ സഹോദരി രംഗോളി ചന്ദലിനെക്കുറിച്ചും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. 33 കാരിയായ കങ്കണ ബോളിവുഡ് ചലച്ചിത്രമേഖലയെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

    ''താന്‍ അറിയപ്പെടുന്ന നടിയാണെന്നും വലിയ ആരാധകവൃന്ദമുണ്ടെന്നും അവര്‍ക്ക് നന്നായി അറിയാം, അതിനാല്‍ അവളുടെ ട്വീറ്റുകള്‍ കാണുകയും നിരവധി ആളുകളിലേക്ക് എത്തിച്ചേരുകയും ചെയ്യും,'' അപേക്ഷകന്‍ ചൂണ്ടിക്കാട്ടി. ''ഇലക്ട്രോണിക് മീഡിയ- ട്വിറ്റര്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ നടത്തിയ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് ആരോപണങ്ങള്‍. വിഷയത്തില്‍ സമഗ്രാന്വേഷണം ആവശ്യമാണ്'' നടനും സഹോദരിക്കുമെതിരേ ആവശ്യമായ നടപടികളും അന്വേഷണവും ആരംഭിക്കാന്‍ ബന്ധപ്പെട്ട പോലിസ് സ്റ്റേഷന് നിര്‍ദേശം നല്‍കി. കങ്കണ ഹിന്ദു കലാകാരന്മാരും മുസ് ലിം കലാകാരന്മാരും തമ്മില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്നും പരാതിക്കാരന്‍ ആരോപിച്ചു.

    പരാതിക്കാരനായ സാഹില്‍ അഷ്റഫലി സയ്യിദ് കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്‌നസ് പരിശീലകനുമാണ്. രാം ഗോപാല്‍ വര്‍മ്മ, സഞ്ജയ് ഗുപ്ത, നാഗാര്‍ജുന എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഐപിസി സെക്ഷന്‍ 153 എ (ശത്രുത വളര്‍ത്തല്‍), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍), 124 എ (രാജ്യദ്രോഹം) എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു പരാതിയിലെ ഉള്ളടക്കം. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന വരെ സ്വജനപക്ഷപാതികള്‍, മയക്കുമരുന്നിന് അടിമകള്‍, സാമുദായിക പക്ഷപാതമുള്ളവര്‍, കൊലപാതകികള്‍ തുടങ്ങിയവയുടെ കേന്ദ്രമായി ചിത്രീകരിക്കുകയാണ് താരം ചെയ്തതെന്നും പരാതിയില്‍ പറയുന്നു.

    മുംബൈയെ പാക് അധിനിവേശ കശ്മീരുമായി താരതമ്യപ്പെടുത്തിയ കങ്കണയുടെ വിവാദ പരാമര്‍ശങ്ങള്‍ ശിവസേനയുമായി വാക് പോരിനിടയാക്കിയിരുന്നു.

Case Against Kangana Ranaut For Allegedly Spreading Religious Disharmony




Tags:    

Similar News