സർവകലാശാലയുടെ പരാതിയില്‍ ഐഷി ഘോഷ് ഉൾപ്പെടെ 19 പേർക്കെതിരേ കേസെടുത്ത് പോലിസ്

പുറത്ത് നിന്നെത്തിയ സംഘപരിവാർ ​ഗുണ്ടകൾ അധ്യാപകരേയും അനധ്യാപകരേയും വിദ്യാര്‍ഥികളെയും ക്രൂരമായി തല്ലിച്ചതച്ചിരുന്നു. ഇതിനെതിരേ ഡൽഹി പോലിസിനെതിരെയും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കേസെടുത്ത വാര്‍ത്ത പുറത്ത് വരുന്നത്.

Update: 2020-01-07 01:15 GMT

ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന സംഘപരിവാർ ആക്രമണത്തിനെതിരേ രാജ്യമാകെ പ്രതിഷേധം ഉയരുമ്പോള്‍ ജെഎൻയു വിദ്യാർഥി യൂനിയൻ പ്രസിഡന്‍റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് ഡൽഹി പോലിസ്. ജനുവരി നാലിന് കാംപസിലെ സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

സർവകലാശാല നൽകിയ പരാതിയില്‍ ഐഷി ഉൾപ്പെടെ 19 പേർക്കെതിരെയാണ് പോലിസ് കേസെടുത്തത്. ഞായറാഴ്ച രാത്രി ജെഎന്‍യുവില്‍ പുറത്ത് നിന്നെത്തിയ സംഘപരിവാർ ​ഗുണ്ടകൾ അധ്യാപകരേയും അനധ്യാപകരേയും വിദ്യാര്‍ഥികളെയും ക്രൂരമായി തല്ലിച്ചതച്ചിരുന്നു. ഇതിനെതിരേ ഡൽഹി പോലിസിനെതിരെയും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യൂനിയന്‍ പ്രസിഡന്‍റും അക്രമത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഐഷിക്കെതിരെ കേസെടുത്ത വാര്‍ത്ത പുറത്ത് വരുന്നത്.

അതേസമയം, 30ഓളം പേര്‍ വളഞ്ഞുവച്ചാണ് തന്നെ ഇരുമ്പ് വടികള്‍കൊണ്ട് മര്‍ദ്ദിച്ചത്. വിദ്യാര്‍ഥികളെ ഒറ്റപ്പെടുത്തിയശേഷമാണ് അക്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടാനോ അക്രമികളെ തടയാനോ ശ്രമിച്ചില്ല. പലതവണ തനിക്ക് വടികൊണ്ടുള്ള അടിയേറ്റു. വിദ്യാര്‍ഥികള്‍ക്കെതിരെ ഉപയോഗിച്ച ഓരോ ഇരുമ്പ് വടിക്കും ചര്‍ച്ചയിലൂടെയും സംവാദത്തിലൂടെയും മറുപടി നല്‍കുമെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്‍വാങ്ങില്ല, സുരക്ഷിതയാണെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഐഷി ഫേസ്ബുക്കിലൂടെ അറിയിച്ചു. 'എല്ലാവര്‍ക്കും നന്ദി, ഞാന്‍ തിരിച്ചെത്തി, സുരക്ഷിതയാണ്. തയാറാണ്. ഒരിഞ്ചു പോലും പിന്നോട്ടില്ലെന്നും ഐഷി ഫേസ്ബുക്കിൽ കുറിച്ചു. ഞായറാഴ്ച ഉണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഐഷി ഘോഷ് അടക്കമുള്ള 34 വിദ്യാര്‍ഥികള്‍ ഇന്നലെയാണ് ആശുപത്രി വിട്ടത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലും സഫ്ദര്‍ജങ് ആശുപത്രിയിലും ചികിത്സയിലായിരുന്നു 

Tags:    

Similar News