കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന് നിഗമനം

Update: 2024-04-25 17:48 GMT
കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ബിജെപി വിതരണത്തിനെത്തിച്ച ഭക്ഷ്യക്കിറ്റ് പിടികൂടിയതിനു പിന്നാലെ കെട്ടുകണക്കിന് വസ്ത്രങ്ങളും പിടിച്ചെടുത്തു. വയനാട് മണ്ഡലത്തിലെ തിരുവമ്പാടിയില്‍ നിന്നാണ് ഫഌിങ് സ്‌ക്വാഡ് വസ്ത്രക്കെട്ടുകള്‍ പിടിച്ചെടുത്തത്. കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്. തെക്കുംതറയിലെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ കണ്ടെത്തിയത്. ബിജെപി വിതരണത്തിന് എത്തിച്ചതാണ് വസ്ത്രങ്ങളെന്നാണ് നിഗമനം.

    ഇന്നു രാവിലെയാണ് ബിജെപി അനുഭാവി ശശിയുടെ വീട്ടില്‍ നിന്ന് ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയത്. 167 കിറ്റുകളാണ് പിടികൂടിയത്. സംഭവത്തില്‍ പോലിസ് കേസെടുത്തിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനാണ് കിറ്റ് എത്തിച്ചതെന്നാണ് എഫ് ഐആറില്‍ പറയുന്നത്. അതേസമയം, വിഷുവിന് വിതരണം ചെയ്യാനെത്തിച്ച കിറ്റുകളാണെന്നായിരുന്നു വീട്ടുടമയുടെ മൊഴി. 480 രൂപയോളം വില വരുന്ന വസ്തുക്കളടങ്ങിയ കിറ്റുകളാണ് കണ്ടെത്തിയത്. ചായപ്പൊടി, പഞ്ചസാര, റവ, വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ സാധനങ്ങള്‍ കിറ്റിലുണ്ട്. ഇതോടൊപ്പെ മദ്യവും പാന്‍മസാലകളും ഉണ്ടായിരുന്നതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയിരുന്നു. പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. പഞ്ചസാര, ബിസ്‌ക്കറ്റ്, ചായപ്പൊടി, വെളിച്ചെണ്ണ, റസ്‌ക്, സോപ്പ് തുടങ്ങിയ സാധനങ്ങളാണ് കിറ്റിലുണ്ടായിരുന്നത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് ഭക്ഷ്യക്കിറ്റുകള്‍ അടങ്ങിയ ലോറി പിടകൂടിയത്.

Tags: