രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കില്ല; ദേശീയ പൗരത്വ രജിസ്റ്ററിനെതിരേ പ്രതിഷേധവുമായി ബ്രാഹ്മണ പുരോഹിതന്‍മാര്‍ തെരുവിലിറങ്ങി

ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചാണ് പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ പുരോഹിതന്‍മാര്‍ തെരുവിലിറങ്ങിയത്.

Update: 2019-12-31 13:19 GMT

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനും നിര്‍ദിഷ്ട ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ തെരുവിലിറങ്ങി ബ്രാഹ്മണ പുരോഹിതന്‍മാര്‍. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചാണ് പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ പുരോഹിതന്‍മാര്‍ തെരുവിലിറങ്ങിയത്.

എന്‍ആര്‍സി വേണ്ട, സിഎഎ വേണ്ട എന്നെഴുതിയ പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും വഹിച്ചാണ് നൂറോളം പുരോഹിതന്മാര്‍ നഗരത്തിന്റെ മധ്യഭാഗത്തെ മയോ റോഡിലുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിഷേധിച്ചത്.

പശ്ചിം ബംഗ സനാതന്‍ ബ്രാഹ്മണ ട്രസ്റ്റ് എന്ന സംഘടനയ്ക്കു കീഴിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.സിഎഎ നടപ്പാക്കലും എന്‍ആര്‍സിയുടെ ചര്‍ച്ചകളും രാജ്യത്തുടനീളം അക്രമത്തിന് കാരണമായതായി പ്രതിഷേധക്കാര്‍ പറഞ്ഞു. സിഎഎയും എന്‍ആര്‍സിയും ഉപയോഗിച്ച് ഒരു പ്രത്യേക സമുദായത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശ്രീധര്‍ മിശ്ര പറഞ്ഞു. നമ്മുടെ രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.




Tags: