മണത്തണയിലെ ഉഗ്ര സ്‌ഫോടനം: ഗൂഡാലോചന പുറത്ത് കൊണ്ടുവരണം- എസ്ഡിപിഐ

സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കലാപങ്ങളുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണോ ഇതിന്റെ പിന്നിലെന്ന് അന്വേഷിക്കണം.

Update: 2021-10-16 07:44 GMT

പേരാവൂര്‍: മണത്തണയിലെ സ്‌ഫോടനത്തെ കുറിച്ച് പോലിസ് സമഗ്രമായി അന്വേഷിക്കണമെന്ന് എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കലാപങ്ങളുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണോ ഇതിന്റെ പിന്നിലെന്ന് അന്വേഷിക്കണം.

സ്‌ഫോടനം ഉണ്ടായത് ആര്‍എസ്എസ് സ്വാധീന മേഖലയിലാണ്. ഉന്നത നേതാക്കളുടെ അറിവോടെയാണ് സ്‌ഫോടനമെന്ന് സംശയമുണ്ട്. ആഭ്യന്തര കലഹവും പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും കാരണം മുഖം നഷ്ടപ്പെട്ട ബിജെപി കലാപത്തിലൂടെ അണികളെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമാണ് ആയുധ പൂജയുടെ മറവില്‍ വ്യാപകമായി മാരകായുധങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പോലും പ്രചരിപ്പിക്കുന്നത്. കൂടാതെ മണത്തണയിലെ സംഘ് പരിവാര്‍ നേതാവ് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ബിജെപിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ്. ഇത്തരം ശ്രമങ്ങളിലൂടെയാണ് പ്രശ്‌നപരിഹാരം എന്നത് സംഘ് പരിവാറിന്റെ സ്ഥിരം പരിപാടിയാണ്. അത് കൊണ്ട് തന്നെ പോലിസ് കാര്യക്ഷമായി അന്വേഷിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും അബ്ദുല്‍ സത്താര്‍ കൂട്ടിച്ചേര്‍ത്തു.

Tags: