ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിലെ സ്‌ഫോടനം ബോംബ് നിര്‍മാണത്തിനിടെ; കൈപത്തി തകര്‍ന്നു, പോലിസ് അന്വേഷണം തുടങ്ങി

ധനരാജ് വധക്കേസ് പ്രതി കാങ്കോല്‍ ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ഇന്നലെ രാത്രി ഉഗ്രസ്‌ഫോടനം ഉണ്ടായത്. ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകര്‍ന്നതായും ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകള്‍ അറ്റതായും പോലിസ് പറയുന്നു.

Update: 2022-01-30 11:54 GMT

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ സ്‌ഫോടനം നടന്നത് ബോംബ് നിര്‍മ്മാണത്തിനിടെയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ്. ധനരാജ് വധക്കേസ് പ്രതി കാങ്കോല്‍ ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ഇന്നലെ രാത്രി ഉഗ്രസ്‌ഫോടനം ഉണ്ടായത്. ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകര്‍ന്നതായും ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകള്‍ അറ്റതായും പോലിസ് പറയുന്നു.

ബിജു നിലവില്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. പെരിങ്ങോം എസ്‌ഐയും സംഘവും കോഴിക്കോട് ആശുപത്രിയില്‍ എത്തി. സംഭവത്തില്‍ കേസ് എടുത്ത പെരിങ്ങോം പോലിസ് അന്വേഷണം ആരംഭിച്ചു.

നേരത്തെയും ഇതേ വീട്ടില്‍ സ്‌ഫോടനം നടക്കുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം പോലിസ് നിസ്സംഗത പുലര്‍ത്തിയതിനാലാണ് ബോംബ് നിര്‍മാണം നിര്‍ബാധം തുടരാന്‍ പ്രേരണയായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സ്‌ഫോടനത്തിനു പിന്നാലെ സ്ഥലത്തെത്തിയ ആര്‍എസ്എസ് സംഘം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

നാട്ടില്‍ കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആര്‍എസ്എസ് ബോംബ് നിര്‍മാണവും ശേഖരണവും തകൃതിയായി നടത്തുമ്പോഴും പോലിസ് കണ്ടില്ലെന്നു നടിക്കുകയാണെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു. സംഭവത്തില്‍ പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും ഇഖ്ബാല്‍ തിരുവട്ടൂര്‍ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    

Similar News