ഡല്‍ഹിയില്‍ ബിജെപി നേതാവിനെ അജ്ഞാതര്‍ വെടിവച്ച് കൊന്നു; മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

തലയ്ക്ക് വെടിയേറ്റ 57കാരനായ ഖുറേഷി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തിന് ശേഷം അക്രമി സംഘം രക്ഷപ്പെട്ടു.

Update: 2020-11-23 13:14 GMT

ന്യൂഡല്‍ഹി: ബിജെപി നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ സുല്‍ഫിക്കര്‍ ഖുറേഷിയെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നന്ദി നാഗ്രി പ്രദേശത്തെ സുന്ദര്‍ നഗ്രി മേഖലയില്‍ വെച്ച് അജ്ഞാതര്‍ വെടിവച്ചു കൊന്നു.

തലയ്ക്ക് വെടിയേറ്റ 57കാരനായ ഖുറേഷി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തിന് ശേഷം അക്രമി സംഘം രക്ഷപ്പെട്ടു. 

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഖുറേഷി മകനോടൊപ്പം രാവിലെ 7 മണിയോടെ വീട്ടില്‍ നിന്ന് അടുത്തുള്ള പള്ളിയിലേക്ക് പോവുന്നതിനിടെയാണ് വെടിയേറ്റത്. ഖുറേഷിയുടെ മകനെ അക്രമികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് പ്രദേശം വളഞ്ഞിട്ടുണ്ട്. തെളിവുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. ബൈക്ക് മോഷണം ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇവര്‍ക്കെതിരേ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു.

അക്രമികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലിസ് പറഞ്ഞു. പ്രഥമദൃഷ്ട്യാ ഇത് വ്യക്തിപരമായ ശത്രുതയുടെ കാര്യമാണെന്ന് കരുതുന്നതായും വടക്ക് കിഴക്കന്‍ ഡല്‍ഹി ഡിസിപി വേദ് പ്രകാശ് സൂര്യ പറഞ്ഞു.

അക്രമികളെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിക്കുന്നതിനായി പോലീസ് ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നു. പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും നിരവധി ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്.

Tags:    

Similar News