വിഭജനവുമായി ബന്ധപ്പെട്ട വീഡിയോയില്‍ നെഹ്‌റുവിനെ ലക്ഷ്യമിട്ട് ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

വിഭജനത്തിന്റെ പേരില്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Update: 2022-08-14 09:39 GMT

ന്യൂഡല്‍ഹി: രണ്ടാം 'വിഭജനഭീതിയുടെ ഓര്‍മ്മ ദിന'ത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനേയും അതിലൂടെ കോണ്‍ഗ്രസിനേയും ലക്ഷ്യമിട്ട് വീഡിയോയുമായി ബിജെപി. വിഭജനത്തിന്റെ പേരില്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

1947ലെ ഇന്ത്യാ വിഭജനത്തേക്കുറിച്ചുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ വിവരിക്കുന്ന ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പാകിസ്താന്‍ രൂപീകരിക്കണമെന്ന മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗിന്റെ ആവശ്യത്തിന് മുന്നില്‍ ജവഹര്‍ലാല്‍ നെഹ്‌റു വഴങ്ങിക്കൊടുക്കുകയായിരുന്നുവെന്നാണ് ആരോപിക്കുന്നത്.പഴയ ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം, ഇതിനെതിരേ കോണ്‍ഗ്രസ് ശക്തമായി തിരിച്ചടിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ഈ ദിവസം ആചരിക്കുന്നതിലൂടെ ഏറ്റവും വേദനാജനകമായ ചരിത്രസംഭവത്തെ നിലവിലെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ ഉദ്ദേശമെന്ന് എം.പി ജയറാം രമേശ് ആരോപിച്ചു. ആധുനിക സവര്‍ക്കര്‍മാരും ജിന്നമാരും രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 'വിഭജനഭീതിയുടെ ഓര്‍മ്മ ദിന'ത്തില്‍ വിഭജനത്തേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും പ്രണാമം അര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് ഇനി മുതല്‍ ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

Tags:    

Similar News