ശബരിമല ഓര്‍ഡിനന്‍സ് സാധ്യമല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി

കോടതി വിധി മറികടക്കുന്നതിന് തടസങ്ങളുണ്ടെന്നാണ് ബിജെപി നേതാവ് വ്യക്തമാക്കിയിരിക്കുന്നത്. സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.

Update: 2019-06-21 10:55 GMT

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഓര്‍ഡിനന്‍സിറക്കാന്‍ നിലവില്‍ തടസങ്ങളുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. കോടതി വിധി മറികടക്കുന്നതിന് തടസങ്ങളുണ്ടെന്നാണ് ബിജെപി നേതാവ് വ്യക്തമാക്കിയിരിക്കുന്നത്. സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.

ശബരിമല യുവതീ പ്രവേശനത്തിന് എതിരെ കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്ല അവതരിപ്പിക്കാനിരിക്കെയാണ് ഓര്‍ഡിനന്‍സിന് തടസമുണ്ടെന്ന് ബിജെപി ജനറല്‍ സെക്ട്രറിയുടെ പ്രസ്താവന. ശബരിമല ഉള്‍പ്പെടെ എന്‍ കെ പ്രേമചന്ദ്രന്‍ എംപി നല്‍കിയ നാല് സ്വകാര്യ ബില്ലുകള്‍ക്കാണ് ഇന്ന് അവതരണാനുമതി ലഭിച്ചിട്ടുള്ളത്.

ശബരിമലയില്‍ സുപ്രിം കോടതി വിധിക്ക് മുന്‍പുള്ള സാഹചര്യം തുടരണം. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കോടതിയിലും ട്രൈബ്യൂണലിലും അടക്കം മറ്റു നടപടികള്‍ പാടില്ല. ശബരിമലയിലെ ആചാരങ്ങള്‍ക്ക് മാറ്റം ആവശ്യമാണെങ്കില്‍ 2018 സപ്തംബര്‍ ഒന്നിന് നിലനിന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസൃതമാകണം. മതപരമായ രീതികള്‍ നടപ്പാക്കുന്നുവെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം എന്നീ ആവശ്യങ്ങളാണ് എംപി അവതരിപ്പിക്കുന്ന ബില്ലിലുള്ളത്. 

Tags:    

Similar News