മുസഫര്‍നഗര്‍ കലാപം: ബിജെപി എംഎല്‍എ വിക്രം സെയ്‌നിക്ക് രണ്ട് വര്‍ഷം തടവ്

പ്രതികള്‍ 10,000 രൂപ വീതം പിഴയുമടക്കണം. കേസിലെ മറ്റ് 15 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പ്രത്യേക കോടതി ജഡ്ജി ഗോപാല്‍ ഉപധ്യായയാണ് കേസില്‍ വിധി പറഞ്ഞത്.

Update: 2022-10-12 02:04 GMT

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ 62 പേരുടെ മരണത്തിനിടയാക്കിയ 2013ലെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി എംഎല്‍എ വിക്രം സെയ്‌നിക്കും മറ്റ് 11 പേര്‍ക്കും രണ്ട് വര്‍ഷം തടവ് ശിക്ഷ.

ഉത്തര്‍പ്രദേശിലെ ഖതൗലിയില്‍ നിന്നുളള എംഎല്‍എയാണ് വിക്രം സെയ്‌നി. ഐപിസി സെക്ഷന്‍ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി), 353 (പൊതു ഉദ്യോഗസ്ഥനെ തന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ശക്തി), 147 (കലാപം), 148 (മാരകായുധങ്ങളുമായി കലാപം നടത്തല്‍), ഐപിസി 149 (നിയമവിരുദ്ധമായ സമ്മേളനം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരുന്നത്.

പ്രതികള്‍ 10,000 രൂപ വീതം പിഴയുമടക്കണം. കേസിലെ മറ്റ് 15 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പ്രത്യേക കോടതി ജഡ്ജി ഗോപാല്‍ ഉപധ്യായയാണ് കേസില്‍ വിധി പറഞ്ഞത്.

കേസില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 2013ലാണ് മുസാഫര്‍നഗറില്‍ കലാപമുണ്ടായത്. 2013 ആഗസ്തില്‍ ഷാനവാസ് എന്ന യുവാവിനെ ആറുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതാണ് വര്‍ഗീയ കലാപത്തിലേക്ക് നയിച്ചത്.

Tags:    

Similar News